ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍(ഇവിഎം) ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ റാന്‍ഡമൈസേഷന്‍ പ്രകാരം ക്രമീകരിച്ച് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ഉപവരണാധികാരികള്‍ക്ക് കൈമാറി.
പടന്നക്കാട് സ്റ്റേറ്റ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇവിഎം മെഷിനുകളാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് റാന്‍ഡമൈസേഷന്‍ പ്രകാരം ക്രമീകരിച്ച് ഓരോ മണ്ഡത്തിലേക്കും കൈമാറിയത്. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവയാണ് കൈമാറിയത്. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലേത് ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) എസ്.എല്‍ സജികുമാറും കാസര്‍കോട് നിയമസഭാമണ്ഡലത്തിലേത് ഉപവരണാധികാരിയായ കാസര്‍കോട് ആര്‍.ഡി.ഒ: പി.എ അബ്ദു സമദും ഉദുമ നിയമസഭാ മണ്ഡത്തിലേത് ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(എല്‍ എ) നളിനി മാവിലയും കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തിലേത് ഉപവരണാധികാരിയായ സബ്കളക്ടര്‍ അരുണ്‍ കെ വിജയനും തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലത്തിലേത് ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) പി ആര്‍ രാധികയും ഏറ്റുവാങ്ങി.
തുടര്‍ന്ന് അവ വിതരണകേന്ദ്രങ്ങളായ പടന്നക്കാട് നെഹ്‌റു കോളേജ്, കാസര്‍കോട് ഗവ.കോളേജ് എന്നിവിടങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളില്‍ പോലീസ് സുരക്ഷയോടെ സൂക്ഷിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്യാനായിരിക്കും സ്‌ട്രോങ്ങ് റൂമുകള്‍ ഇനി തുറക്കുക. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വി.പി അബ്ദുറഹ്മാന്‍, ഇവിഎം മാനേജ്‌മെന്റ് നോഡല്‍ ഓഫീസറും വെള്ളരിക്കുണ്ട് തഹസില്‍ദാരുമായ പി കുഞ്ഞിക്കണ്ണന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ ജോണ്‍ വര്‍ഗ്ഗീസ്, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന്‍പിള്ള, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഗോവിന്ദന്‍ രാവണേശ്വരം, കെ ശ്രീജ, ടി.കെ വിനോദ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എല്‍.എ അസിനാര്‍, സി.കെ ബാബുരാജ്, എന്‍. അശോക്കുമാര്‍, കെ മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.