പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ, സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ ഊര്‍ജിത നടപടികളുമായി ജില്ലാ പോലീസ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനപരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ്  അറിയിച്ചു. മോട്ടോര്‍വാഹനവകുപ്പുമായി ചേര്‍ന്നും അല്ലാതെയും ഇക്കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടാകും. ടിപ്പര്‍ലോറികള്‍ ഉള്‍പ്പടെയുള്ള ഹെവിവാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനും സ്‌കൂള്‍ സമയത്തുള്ള ഓട്ടം തടയുന്നതിനും കര്‍ക്കശമായ വാഹനപരിശോധന നടത്തുകയും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയീടാക്കല്‍ ഉള്‍പ്പടെ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
കുട്ടികളെ കുത്തിനിറച്ച് സ്‌കൂള്‍ വാഹനങ്ങളോ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റ് സ്വകാര്യവാഹനങ്ങളോ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടിച്ചെടുത്ത് ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. രാവിലെയും വൈകിട്ടും നിയന്ത്രണമുള്ള സമയത്ത് ടിപ്പര്‍ വാഹനങ്ങള്‍ ഓടുന്നത് അനുവദിക്കില്ല. സ്‌കൂള്‍ ബസുകളിലും സ്‌കൂള്‍ അധികൃതരുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളിലും സ്‌കൂള്‍ അധികൃതര്‍ അറിയാതെ, രക്ഷകര്‍ത്താക്കള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തുന്ന  സ്വകാര്യവാഹനങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കും. സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ഡ്രൈവിംഗ് പരിചയമുള്ളവരാണെന്ന് ഉറപ്പ് വരുത്തും. അപാകമായും ഉദാസീനമായും വാഹനമോടിച്ചതിനോ, മദ്യപിച്ച് വാഹനമോടിച്ചതിനോ ഒരു തവണയെങ്കിലും ശിക്ഷിക്കപ്പെട്ടവരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.   ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ബസുകളില്‍ നിര്‍ബന്ധമായും വേഗപ്പൂട്ട് ഘടിപ്പിക്കുന്നതും മണിക്കൂറില്‍ 40 കി.മീ. എന്ന പരിധിയില്‍ വേഗം നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, സുരക്ഷിതമായി കുട്ടികളെ കയറ്റിയിറക്കാനും ബാഗുകളും മറ്റും കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരായ അറ്റന്‍ഡര്‍മാരുടെ സേവനം ലഭ്യമാക്കുക, നിയമപ്രകാരമല്ലാത്തവിധം കുട്ടികളെ കുത്തിനിറച്ച് ഓടുന്നത് തടയുക, വാതിലുകള്‍ക്ക് ഷട്ടര്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും.
കൊച്ചുകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ നാലാം സ്റ്റാന്‍ഡേര്‍ഡ് വരെയുള്ള ക്ലാസുകള്‍ നടത്തുന്ന സ്‌കൂളധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.  ഓരോ സ്‌കൂളിലും ഒരു അധ്യാപകന്‍/അധ്യാപികയെ സ്‌കൂള്‍ സുരക്ഷാ ഓഫീസറായി നിയമിക്കുകയും, കുട്ടികളുടെ യാത്ര തുടങ്ങിയ എല്ലാ വിവരങ്ങളും ഈ ഓഫീസര്‍ അറിഞ്ഞിരിക്കേണ്ടതും വാഹനങ്ങളുടേയും ഡ്രൈവറുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍കൈവശം സൂക്ഷിക്കേണ്ടതുമാണ്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം സ്‌കൂള്‍ പരിസരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള ലിസ്റ്റ് ലഭ്യമാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ സ്‌കൂള്‍ബസുകളോ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന മറ്റ് വാഹനങ്ങളോ ഓടിക്കുന്നതിനെതിരേയും അനുവദനീയമായതില്‍ അധികമായി കുട്ടികളെ കുത്തിനിറച്ച് ഓടുന്നതിനെതിരേയും കര്‍ശനനിയമനടപടി സ്വീകരിക്കും. ഫിറ്റ്നെസ് ഇല്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ല. ഡ്രൈവര്‍മാര്‍ ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായോ കുട്ടികളോട് മോശമായി പെരുമാറുന്നതായോ ശ്രദ്ധയില്‍പെട്ടാല്‍ സ്‌കൂള്‍ സുരക്ഷാ ഓഫീസര്‍ പദവി വഹിക്കുന്ന അധ്യാപകര്‍ പോലീസിനെ അറിയിക്കുന്നതിനും ഓഫീസറുടെ ഫോണ്‍ നമ്പര്‍ പോലീസ് സ്റ്റേഷനില്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ കൈക്കൊള്ളും.
സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളും മറ്റു ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ കുട്ടികള്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടിച്ചെടുത്ത് രക്ഷകര്‍ത്താക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വാഹനങ്ങള്‍ പരിശോധിക്കുന്ന സമയം, ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമ്പോള്‍ കുട്ടികള്‍ക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയോ കുട്ടികള്‍ റോഡില്‍ തിങ്ങിനിറയുന്നതോ ആയ സാഹചര്യം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. സ്‌കൂള്‍ ബസുകളും കുട്ടികളുമായി യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങളും അപകടങ്ങളില്‍പെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളിലെല്ലാം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കുന്നത് ഉറപ്പാക്കുമെന്നും  ജില്ലാ പോലീസ് മേധാവി അറിയിച്ചു.