ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐഒസി ചെയർമാൻ സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട കോർപ്പറേഷൻ ഉൾപ്പെടെയുള്ള എല്ലാ  ഏജൻസികളുടെയും യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പാചക വാതക ഉപഭോഗം ഓരോ വർഷവും വർദ്ധിച്ചു വരുകയാണ്. കേരളത്തിന് അനുയോജ്യമായ പ്രോജക്ടുകളാണ് ആവശ്യം. ഇതിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.
ഇംപോർട്ട് ടെർമിനൽ, ജെട്ടി, കൊച്ചി സേലം പൈപ്പ് ലൈൻ, പാലക്കാട് ബൾക്ക് എൽപിജി ടെർമിനൽ എന്നീ പ്രോജക്ടുകൾക്ക് 2200 കോടി രൂപയാണ് കമ്പനി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 630 കോടി രൂപ തൊഴിലാളികളുടെ വേതനമാണ്. ഇത് പ്രാദേശിക തൊഴിലവസരം സൃഷ്ടിക്കും. പാലക്കാടു മുതൽ ചേളാരി വരെയും കൊച്ചി മുതൽ പാരിപ്പള്ളി വരെയും ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞാൽ ദിവസേനയുള്ള 75 ഓളം ട്രക്കുകളുടെ റോഡുഗതാഗതം ഒഴിവാക്കാനാകും. എല്ലാ പ്രോജക്ടുകളും യാഥാർത്ഥ്യമാകുമ്പോൾ ഒരു വർഷം 40000 ട്രക്കുകളുടെ ഗതാഗതം ഒഴിവാക്കാനാകും. ഇത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും.  കേരളത്തിൽ ഗ്യാസ് ഉപഭോഗത്തിൽ ഓരോ വർഷവും ഒമ്പത് ശതമാനം  വർദ്ധനവാണ് ഉണ്ടാകുന്നത്.
ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ ഐഒസി ഡയറക്ടർ പ്ലാനിംഗ് ആൻറ് ബിസിനസ് ഡെവലപ്പ്‌മെന്റ് ജി. കെ. സതീഷ്, സിജിഎം (കേരള) വി.സി. അശോകൻ, ജി.എം- എൽ പി ജി (കേരള) സി എൻ രാജേന്ദ്രകുമാർ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, കേരള ഹൗസ് റസിഡന്റ് കമ്മീഷർ പുനീത് കുമാർ, സ്‌പെഷ്യൽ ഓഫീസർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.