പോക്സോ കേസുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. താമരശേരിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയും അവരുടെ അമ്മയും കേസ് പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിട്ടത്. ഇത് കാരണം അവര്‍ പെണ്‍കുട്ടിയെയും രണ്ട് സഹോദരന്മാരെയും കൂട്ടി ജില്ലയില്‍ നിന്ന് തന്നെ മാറി താമസിക്കുകയാണ്. കുട്ടിയുടെ നല്ല ഭാവിക്ക് വേണ്ടിയാണ് കേസ് പിന്‍വലിക്കാന്‍ ഇവരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാനും കൂടുതല്‍ കുട്ടികളുടെ ഭാവിയില്ലാതാക്കാനുമാണ് കേസ് പിന്‍വലിക്കുന്നത് കാരണമാകുകയെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

കുട്ടിയുടെ അമ്മ വിദേശത്തായിരുന്ന കാലത്താണ് രണ്ടാനഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കേസുള്ളത്. രണ്ട് ആണ്‍കുട്ടികളെയും ഇയാള്‍ ദുരുപയോഗം ചെയ്തു. വിദേശത്തായിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്. ഇവര്‍ വിദേശത്ത് നിന്ന് സമ്പാദിച്ചതും നാട്ടിലുണ്ടായിരുന്ന തയ്യല്‍ മെഷീന്‍, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയവയും ഇയാള്‍ നശിപ്പിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ സമ്പാദ്യങ്ങള്‍ സ്വന്തം അക്കൗണ്ടുകളിലേക്കു മാറ്റാനും ശ്രദ്ധിക്കണം. പൊലിസിന്റെ ഭാഗത്ത് നിന്ന് നല്ല പിന്തുണ കിട്ടിയതാണ് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞതെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

താമരശേരിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് പോക്സോ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. രണ്ട് കേസുകളിലും രണ്ടാനഛനാണ് കുട്ടികളെ പീഡിപ്പിച്ചതായി പരാതിയുള്ളത്. ഒരു കേസില്‍ അഛനും. ലഹരി വസ്തുക്കളുടെ ഉപയോഗമാണ് പല കേസുകള്‍ക്കും പിന്നില്‍. തുടര്‍ച്ചയായ ലഹരി ഉപഭോഗത്തിന്റെ ഭാഗമായി മാനസിക വൈല്യമുള്ളവരുടെ എണ്ണം സമൂഹത്തില്‍ കൂടിവരികയാണ്. ഇക്കാര്യത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും അംഗങ്ങള്‍ പറഞ്ഞു.

65 പരാതികളാണ് മെഗാ അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 12 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. ഒരെണ്ണം പൊലിസിന് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. 26 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 26 എണ്ണത്തില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാത്തതിനാല്‍ മാറ്റിവെച്ചു.