പത്തുപേർക്ക് രോഗമുക്തി
*വയനാട് സ്വദേശി കോവിഡ്  സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് ചികിത്സയിൽ*
വയനാട് ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗ മുക്തി നേടി. ജൂൺ 26 ന് കുവൈത്തിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മേപ്പാടി സ്വദേശി 24 കാരനാണ് രോഗം  സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്.
സാമ്പിള്‍ പരിശോധന  നെഗറ്റീവ് ആയതിനെ തുടർന്ന് 10 പേർ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയി. നെന്മേനി സ്വദേശി (47 വയസ്സ്), മീനങ്ങാടി സ്വദേശി (56), കുഞ്ഞോം സ്വദേശി (40), വെള്ളമുണ്ട സ്വദേശി (47), മാനന്തവാടി സ്വദേശി (27), ചീക്കല്ലൂർ സ്വദേശിനി (24), അമ്പുകുത്തി സ്വദേശിനി (42), മൂപ്പൈനാട് സ്വദേശികളായ ഏഴു വയസുകാരൻ, 33 കാരി, നൂൽപ്പുഴ സ്വദേശി (41) എന്നിവരാണ് രോഗ മുക്തി നേടിയത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ  ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.
3697 പേർ നിരീക്ഷണത്തില്‍
കോവിഡ്19 മായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് നിരീക്ഷണത്തിലായത് 188 പേർ.
 41 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 313 പേരുൾപ്പെടെ 1808 പേർ വിവിധ കോവിഡ് കെയർ സെന്ററുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇതുവരെ  പരിശോധനയ്ക്കയച്ച 3311 സാമ്പിളുകളിൽ 2753 ന്റെ ഫലം ലഭിച്ചു. ഇതില്‍ 2690 നെഗറ്റീവും 63 പോസിറ്റീവുമാണ്.  553 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ നിന്നും ആകെ 5147 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 4254 ൽ 4219 നെഗറ്റീവും 35 പോസിറ്റീവുമാണ്.
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന്  ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 3062 പേരെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവയും ഉറപ്പുവരുത്തി.
ഹെറിറ്റേജ് ടൂറിസം വികസനം
40 കോടി രൂപയുടെ കിഫ്ബി ധനസഹായം അനുവദിച്ചു
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തലശ്ശേരി ഹെറിറ്റേജ് ടൂറിസം വികസനം പദ്ധതിക്ക് 40 കോടി രൂപ കിഫ്ബി ധനസഹായം അനുവദിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ചരിത്ര നാടോടി പൈതൃകങ്ങളെ കോര്‍ത്തിണക്കിയുള്ള സര്‍ക്യൂട്ട് ഹെറിറ്റേജ് ടൂറിസം വികസനത്തിനാണ് തുക വിനിയോഗിക്കുക. വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃശ്ശിലേരി മഹാദേവ ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവയുടെ സംരക്ഷണനത്തിനും അടിസ്ഥാന സൗകര്യത്തിനും ഈ തുകയില്‍ നിന്നും 4.28 കോടി രൂപ വിനിയോഗിക്കും. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തില്‍ ഊട്ടുപുര, മള്‍ട്ടി പ്ലസ് ഹാള്‍, ലാന്‍സ്‌കേപ്പിങ്ങ്, സെക്യൂരിറ്റി സംവിധാനം, കുളപ്പുര നിര്‍മ്മാണം, പ്രവേശന കവാടം, ടോയ്‌ലെറ്റ് നിര്‍മ്മാണം, ജലവിതരണ സംവിധാനം എന്നിവയ്ക്കായി 1,40,99,77 രൂപയാണ് വകയിരുത്തിയത്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടപ്പാത നിര്‍മ്മാണം, വൈദ്യുതീകരണം, സ്ട്രീറ്റ് ലൈറ്റ് നവീകരണം, കല്‍പ്പടവുകളുടെ നിര്‍മ്മാണം, വിളക്കുമാടം പുനര്‍നിര്‍മ്മാണം, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയ്ക്കായി 2,86,71,256 രൂപയുമാണ് അനുവദിച്ചത്.