കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി.

ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന സന്ദർശകർ ആവശ്യമായ രേഖകൾ കാണിച്ചാൽ മാത്രം പ്രവേശനം അനുവദിക്കും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയോ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരുടേയോ ലിഖിതമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലേ മറ്റുളളവർക്ക് പ്രവേശനം അനുവദിക്കുകയുളളൂ. സന്ദർശകരുടെ പേരുവിവരങ്ങൾ പ്രവേശന കവാടത്തിൽ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

ഇതിനാവശ്യമായ ക്രമീകരണം ചീഫ് സെക്യൂരിറ്റി ഓഫീസർ ഏർപ്പെടുത്തും.
സെക്രട്ടേറിയറ്റ് കാമ്പസിനുളളിൽ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. ജീവനക്കാർ കാമ്പസിനുളളിൽ സാമൂഹിക അകലം പാലിക്കണം.

കാമ്പസിനുളളിൽ ജീവനക്കാർ അവരവരുടെ സെക്ഷനുകളിൽ മാത്രം ഒതുങ്ങി ജോലി നിർവ്വഹിക്കണം. അനാവശ്യമായി മറ്റു വകുപ്പുകളിൽ സന്ദർശിക്കുന്നത് കർശനമായി ഒഴിവാക്കണം.
ജീവനക്കാർ കാമ്പസിൽ നിന്നും പുറത്തു പോകുന്നതും സാമൂഹ്യ കൂട്ടായ്മകളിൽ പങ്കെടുക്കാൻ ഒരുമിച്ച് യാത്രചെയ്യുന്നതും അനുവദിക്കില്ല.

ഔദ്യോഗിക യോഗങ്ങൾ അത്യാവശ്യ സന്ദർഭങ്ങളിൽ പരിമിതമായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി കൂടണം. കഴിയുന്നതും ഇതിനായി ഓൺലൈനായി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണം. ഇന്റർവ്യൂകൾ, ഔദ്യോഗിക ഹിയറിങ്ങുകൾ തുടങ്ങിയവ നടത്തുന്നതിന് വീഡിയോകോൾ അടക്കമുളള ഓൺലൈൻ/വെർച്വൽ സംവിധാനങ്ങൾ ഉപയോഗിക്കണം.

ഔദ്യോഗിക യോഗങ്ങളിൽ ചായ, ലഘുഭക്ഷണം എന്നിവയുടെ വിതരണം ഒഴിവാക്കണം.
മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന ജീവനക്കാർ പൊതുഗതാഗത സംവിധാനം കഴിയുന്നതും ഒഴിവാക്കി സ്വകാര്യവാഹനങ്ങളിൽ ഓഫീസിൽ എത്തണം.
സർവ്വീസ് സംഘടനകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുളള പ്രവർത്തനങ്ങൾ മാത്രമേ നടത്താവൂ.
ഫിസിക്കൽ ഫയൽ പരമാവധി ഒഴിവാക്കി ഇ-ഫയൽ ഉപയോഗിക്കണം.

ലിഫ്റ്റിൽ ഓപ്പറേറ്റർ അടക്കം ഒരു സമയത്ത് നാലുപേരിൽ കൂടുതൽ പാടില്ല.
ലിഫ്റ്റുകൾ, കൈവരികൾ, വാഷ്‌റൂം, വാതിൽ പിടികൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കാൻ ഹൗസ് കീപ്പിംഗ് വകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തണം.
ജീവനക്കാർ കോവണിപ്പടി ഉപയോഗിക്കുമ്പോൾ കൈവരിയിൽ സ്പർശിക്കരുത്.

എല്ലാ വാഷ്‌ബേസിനുകളിലും വാഷ്‌റൂമുകളിലും സോപ്പിന്റെ ലഭ്യത ഉറപ്പാക്കാനും ഇടയിക്കിടെ അണുവിമുക്തമാക്കാനും ഹൗസ്‌കീപ്പിംഗ് വകുപ്പ് ശ്രദ്ധിക്കണം.
അവരവർ ഇരിക്കുന്ന സ്ഥലവും പരിസരവും സാനിറ്റൈസർ ഉപയോഗിച്ച് സ്വയം അണുവിമുക്തമാക്കുവാൻ എല്ലാ ജീവനക്കാരും അതീവ ശ്രദ്ധ ചെലുത്തണമെന്നും സർക്കലറിൽ പറയുന്നു.