പി.എം.എ.വൈ: വീടിനുളള നിരക്ക് നാലു ലക്ഷം രൂപ; സർക്കാരിന് 460 കോടിയുടെ അധിക ബാധ്യത

പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവന പദ്ധതിയിൽ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം രൂപയിൽ നിന്ന് നാലു ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തിക വർഷം മുതൽ നടപ്പാക്കുന്ന ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട പദ്ധതിയിൽ ഒരു വീടിനുളള ചെലവ് നാലു ലക്ഷം രൂപയാണ്. ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കുമായി ഏകീകരിക്കാനാണ് പി.എം.എ.വൈ പദ്ധതിയിലെ നിരക്ക് ഉയർത്തിയത്.

നിലവിൽ പി.എം.എ.വൈ പദ്ധതിയിൽ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും അമ്പതിനായിരം രൂപ സംസ്ഥാന വിഹിതവും അമ്പതിനായിരം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമാണ്. പുതിയ തീരുമാനമനുസരിച്ച് നഗരസഭാവിഹിതം രണ്ടുലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃ വിഹിതം ഉണ്ടാകില്ല. കേന്ദ്രവിഹിതം 1.5 ലക്ഷം രൂപയും സംസ്ഥാന വിഹിതം അമ്പതിനായിരം രൂപയും എന്നതിൽ മാറ്റമില്ല.

പി.എം.എ.വൈ പദ്ധതിയുടെ യൂണിറ്റ് നിരക്ക് നാലുലക്ഷമായി ഉയർത്തുന്നതു മൂലം നടപ്പ് സാമ്പത്തിക വർഷം 459 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിനുണ്ടാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പരിധിയിൽ ഭൂരഹിത -ഭവനരഹിതർക്ക് വീട് വെച്ചു നൽകുന്നതും കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു. ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതിയുടെ വിജയത്തിന് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾക്ക് പൂർണ്ണ ആദായനികുതി ഇളവ് ലഭ്യമാക്കുന്നതിന് ഈ തീരുമാനം.

അട്ടപ്പാടിയിൽ ഐ.ടി.ഡി.പി ഓഫീസർ തസ്തിക

അട്ടപ്പാടിയിൽ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്പ്‌മെന്റ് പ്രൊജക്ട് ഓഫീസറുടെ തസ്തിക (ഡെപ്യൂട്ടി ഡയറക്ടർ കേഡർ) സൃഷ്ടിക്കുവാനും ഈ തസ്തികയിൽ പട്ടികവർഗ്ഗ വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ കേഡറിലുളള ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു. ഗ്രാമവികസന വകുപ്പിലെ എ.ഡി.സി. തസ്തിക നിർത്തലാക്കിയാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. വിവിധ വകുപ്പുകളിലൂടെ അട്ടപ്പാടിയിൽ നടപ്പാക്കുന്ന പട്ടികവർഗ്ഗ ക്ഷേമപദ്ധതികൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്.

ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനിൽ നിന്നും കുടിയിറക്കപ്പെട്ട 155 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കുടുംബത്തിന് ഒരു ഏക്ര വീതം ഭൂമി അനുവദിക്കാൻ തീരുമാനിച്ചു. ഇവർക്ക് പെരിഞ്ചാംകുട്ടിയിൽ തന്നെ ഭൂമി നൽകും.

വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ വിജയകുമാർ-ബിന്ദു ദമ്പതികളുടെ അനാഥരായ കുട്ടികളെ സാമൂഹ്യസുരക്ഷാ മിഷന്റെ സ്‌നേഹപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഈ പദ്ധതിയിൽ വരുന്ന കുട്ടികൾക്ക് പഠനത്തിന് നിശ്ചിത തുക സ്റ്റൈപന്റായി ലഭിക്കും. ഈ കുട്ടികൾക്ക് വീട് വെക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. ഇതിനു പുറമെ കുട്ടികളുടെ പേരിൽ ഓരോ ലക്ഷം രൂപ ബാങ്കിൽ സ്ഥിരം നിക്ഷേപമിടാനും അതിന്റെ പലിശ കുട്ടികളുടെ പഠനത്തിന് ഉപയോഗിക്കാനും തീരുമാനിച്ചു. ഇതിനുളള രണ്ടുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.

മാർച്ച് ഒന്നുമുതൽ സംസ്ഥാനത്ത് ബസ് ചാർജ്ജ് വർധിക്കുമ്പോൾ സൂപ്പർ എയർ എക്‌സ്പ്രസ്, മൾട്ടി ആക്‌സിൽ, സ്‌കാനിയ, വോൾവോ, ജൻറം, ജൻറം എ.സി എന്നിവയുടെ നിരക്കും വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സൂപ്പർ എയർ എക്‌സ്പ്രസ്സിന്റെ നിരക്ക് കിലോമീറ്ററ് 85 പൈസയിൽനിന്ന് 93 പൈസയായി വർദ്ധിക്കും. മൾട്ടി ആക്‌സിൽ, സ്‌കാനിയ, വോൾവോ നിരക്ക് 1.91 രൂപയിൽനിന്ന് 2 രൂപയാകും. ജൻറം എ.സി.യുടെ കിലോമീറ്റർ നിരക്കിൽ മാറ്റമില്ല. എന്നാൽ മിനിമം ചാർജ്ജ് 15 രൂപയിൽ നിന്ന് 20 രൂപയാകും. ജൻറം നോൺ എ.സി. നിരക്ക് 70 പൈസയിൽനിന്ന് 80 പൈസയാകും.

അക്കമ്മ ചെറിയാന്റെ പേരിൽ സാംസ്‌കാരിക സമുച്ചയം

സ്വാതന്ത്ര്യസമര പോരാളി അക്കമ്മ ചെറിയാന്റെ പേരിൽ സാംസ്‌കാരിക സമുച്ചയം നിർമ്മിക്കുന്നതിന് ഇടുക്കി ജില്ലയിലെ പീരുമേട് വില്ലേജിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള 4.31 ഏക്കർ സ്ഥലം സാംസ്‌കാരിക വകുപ്പിന്റെ ഉപയോഗത്തിന് വിട്ടുനൽകാൻ തീരുമാനിച്ചു.

കിഫ്ബിയുടെ കീഴിൽ 100 കോടി രൂപയുടെ അംഗീകൃത മൂലധനവും 50 കോടി രൂപയുടെ അടച്ചുതീർത്ത മൂലധനവുമുളള അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ അനുമതി നൽകി. അടിസ്ഥാന സൗകര്യ വികസനത്തിന് വ്യത്യസ്ത ധന സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഇത്തരം സംരംഭം ഉണ്ടാക്കുന്നത്.

കേരള സിറാമിക്‌സ് കമ്പനി ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കാൻ തീരുമാനിച്ചു. ഇതിന് 2011 ഏപ്രിൽ മുതൽ പ്രാബല്യമുണ്ടാകും. കമ്പനിയുടെ തനത് ഫണ്ടിൽ നിന്ന് ബാധ്യത നിർവഹിക്കണമെന്ന വ്യവസ്ഥയിലാണ് കരാർ നടപ്പാക്കാൻ അനുമതി നൽകിയത്.