കാസര്‍കോട്: കാഞ്ഞങ്ങാട് മാവുങ്കാല്‍ മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് അംഗീകാരം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചതിനെ തുടര്‍ന്ന് നവംബറില്‍ പദ്ധതി പ്രവൃത്തി ആരംഭിക്കും.

കള്കട്രേറ്റില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് തീരുമാനമായത്. രണ്ട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതി ക്കുന്ന് അജാനൂര്‍ വില്ലേജില്‍ ഉള്‍പെട്ട സ്ഥലമാണ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയത്. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ബെല്ല വില്ലേജില്‍ പെടുന്ന സ്ഥലത്തിനു കൂടി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കും.


ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം പ്രോജക്ട്‌

കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്ടാണ് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാവുക. മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനും നിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും.

പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുകായെന്ന്ഡി ടി പി സി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു. മഞ്ഞംപതിക്കുന്നില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ണ്ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂര കാഴ്ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.റിസപ്ക്ഷന്‍ സോണ്‍, ഫല്‍ര്‍ സോണ്‍,പാര്‍ക്കിങ് സോണ്‍, ഫെസിലിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്റ് ആസ്ട്രോ സേണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

ആദ്യഘട്ടത്തില്‍ റിസപ്ക്ഷന്‍ ടൂറിസം വകുപ്പ് നല്‍കുന്ന ഫണ്ടില്‍ ബ്ലോക്കും ജലധാരയും പാര്‍ക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന്‍ പ്ലാസയും പദ്ധതിയുടെ ഭാഗമാകും.

രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേ സമയം പാര്‍ക്കെ് ചെയ്യാവുന്ന പാര്‍ക്കിങ് സോണും പദ്ധതിയില്‍ ഉള്‍പ്പെടുത്തും