തൃശ്ശൂർ: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് സേന രൂപപ്പെട്ടിട്ട് 2020 ഡിസംബർ 6ന് ഒരു വർഷം. ദുരന്ത മുഖങ്ങളിൽ അഗ്നിരക്ഷാസേനയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള വളണ്ടിയർ സംവിധാനമാണ് സിവിൽ ഡിഫൻസ്.
അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുക, ആപൽഘട്ടങ്ങളിൽ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം നിലനിർത്തുക, അപകടത്തിന്റെ വ്യാപ്തി വർധിക്കാതിരിക്കാൻ ആവശ്യമായ പ്രവർത്തനം നൽകുക, അപകട സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക, അടിയന്തര സഹായം എത്തിക്കുക, പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കുക, ബോധവൽക്കരണ ക്ലാസുകൾ നൽകുക എന്നതാണ് സിവിൽ ഡിഫൻസിന്റെ മുഖ്യ ലക്ഷ്യങ്ങൾ. അതിനായി രക്ഷാപ്രവർത്തനത്തിന്റെ ശാസ്ത്രീയ പാഠങ്ങൾ പ്രാദേശിക തലത്തിൽ ജില്ലയിലെ ഫയർ സ്റ്റേഷനുകളിൽ സിവിൽ ഡിഫെൻസ് സേനാംഗങ്ങൾക്ക് നൽകി കഴിഞ്ഞു.
അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ പി ശ്രീലേഖ ഐപിഎസ് ആണ് സിവിൽ ഡിഫൻസിന്റെ സംസ്ഥാന മേധാവി. ജില്ലാ കലക്ടറാണ് ജില്ലാതലത്തിൽ സേനയെ നിയന്ത്രിക്കുന്നത്. പ്രതിഫലേച്ഛയില്ലാതെ ഏതു ആപൽഘട്ടത്തിലും പ്രവർത്തനസജ്ജമായിരിക്കാൻ മാനസികമായും ശാരീരികമായും തയ്യാറായി സ്വയം മുൻപോട്ട് വന്ന സന്നദ്ധ പ്രവർത്തകരാണിവർ. ജില്ലാ തലത്തിലുള്ള ട്രെയിനിംഗിന്റെ ഭാഗമായി ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി സ്റ്റേഷനുകളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് കുന്നംകുളം ഫയർ സ്റ്റേഷനിൽ പരിശീലനം നടക്കുകയാണ്. ഈ മാസത്തോടെ സംസ്ഥാനതല പരിശീലന പരിപാടികളും പൂർത്തിയാകും.
കഴിഞ്ഞ ഒരു വർഷക്കാലമായി മഴക്കെടുതിയിലും വെള്ളക്കെട്ടിലും പെട്ടവരെ വീടുകളിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുക, കോവിഡ്-19 ലോക് ഡൗൺ സാഹചര്യങ്ങളിൽ വയോധികർക്ക് വീടുകളിലേക്ക് സാധനങ്ങൾ വാങ്ങി കൊടുക്കുക, റേഷൻ വാങ്ങി നൽകുക, ക്വാറൻ്റീനിൽ കഴിയുന്നവർക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുക, കാറ്റിൽ വീണ മരങ്ങൾ മുറിക്കുന്നതിന് അഗ്നിരക്ഷാസേനയെ സഹായിക്കുക എന്നീ പ്രവർത്തനങ്ങൾ സിവിൽ ഡിഫെൻസ് സേനാംഗങ്ങൾ ചെയ്ത് വരുന്നു. ആദ്യ സിവിൽ ഡിഫൻസ് ദിനാചരണ ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകളിൽ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.