തൃശൂര്‍: സമൂഹത്തില്‍ അശരണരായി ജീവിക്കുന്ന വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിൽ 2019-20 വര്‍ഷം 99 അഭയകിരണം ഗുണഭോക്താക്കള്‍ക്ക് 893000 രൂപയാണ് സർക്കാർ ചിലവഴിച്ചത്. 2020-21 വർഷത്തേക്ക് 71 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

2017-18 സാമ്പത്തിക വർഷത്തിലാണ് അഭയകിരണം പദ്ധതി ആരംഭിച്ചത്. വനിതാ ശിശു വികസന വകുപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം നല്‍കുന്നു. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലെപ്മെന്റ് ഓഫീസ് വഴിയാണ് അർഹരായവരെ കണ്ടെത്തുന്നത്. സംസ്ഥാനത്ത് ആകെ അഭയകിരണം പദ്ധതിയിൽ 930 ഗുണഭോക്താക്കള്‍ക്കായി ഈ വർഷം 1.42 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചത്.