– നഗരസഭകളിലും പഞ്ചായത്തുകളിലും 15 ജീവനക്കാരെ വീതം നിയോഗിച്ചു
– എല്ലായിടത്തും സന്നദ്ധസേവകരുടെയും കൗൺസിലർമാരുടെയും സേവനം

ആലപ്പുഴ: ജില്ലയിൽ കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധപ്രവർത്തനം ശക്തമാക്കുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ജില്ല കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 10 ജീവനക്കാരെക്കൂടി നിയോഗിച്ചു. സ്‌കൂൾ അധ്യാപകരായ 780 ജീവനക്കാരെയാണ് ഇന്നലെ നിയോഗിച്ചത്. മുമ്പ് അഞ്ചു പേരെ വീതം നിയോഗിച്ചിരുന്നു. ഇതോടെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും 15 ജീവനക്കാരുടെ സേവനം ലഭ്യമാകും. പുതുതായി നിയോഗിക്കപ്പെട്ടവർ മേയ് മൂന്നിന് ചുമതലയേൽക്കണം. ജീവനക്കാർ ചുമതലയേറ്റവിവരം ഉറപ്പാക്കി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.

ഇതു കൂടാതെ കോവിഡ് ബ്രിഗേഡിൽനിന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിരുന്നു. 780 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. എല്ലാ തദ്ദേശസ്വയംഭരസ്ഥാപനങ്ങളിലും കൗൺസിലർമാരെയും നിയോഗിച്ചിട്ടുണ്ട്. ചേർത്തല, മാവേലിക്കര നഗരസഭകൾ, അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, കുത്തിയതോട്, തുറവൂർ, മണ്ണഞ്ചേരി, പുന്നപ്ര തെക്ക്, കൈനകരി, നെടുമുടി, കാവാലം, നീലംപേരൂർ, മുട്ടാർ, രാമങ്കരി, ചെറിയനാട്, പാണ്ടനാട്, വെൺമണി, കുമാരപുരം, ചെറുതന, പള്ളിപ്പാട്, ഭരണിക്കാവ്, മാവേലിക്കര- താമരക്കുളം, ചേപ്പാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലേക്കു കൂടി ഇന്നലെ കൗൺസിലർമാരെ നിയമിച്ചു. കൗൺസിലർമാരുടെ പ്രവർത്തനം ജില്ലാ തലത്തിൽ അവലോകനം ചെയ്യുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിയമനം ലഭിച്ചവർ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മുമ്പാകെ ഹാജരായി ചുമതലയേൽക്കണം.

ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന വയോജന കോൾ സെന്ററിന്റെ പ്രവർത്തനത്തിനായി 20 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ജില്ല സാമൂഹികനീതി ഓഫീസറുടെ നേതൃത്വത്തിലാണ് വയോജന കോൾ സെന്റർ പ്രവർത്തിക്കുക.