പ്രധാനമന്ത്രി മത്സ്യ സമ്പാദ് യോജന പദ്ധതി പ്രകാരം തളിക്കുളത്ത് ബയോഫ്ളോക് മത്സ്യകൃഷി യൂണിറ്റ് ആരംഭിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ആർ.പി.ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ മീനുകൾ കൃഷി ചെയ്യുക എന്ന കാഴ്ചപ്പാടാണ് നൂതന സാങ്കേതിക വിദ്യയായ ബയോഫ്ളോക് കൊണ്ട് ഉദ്ദേശിക്കുന്നത്. നാല് മീറ്റർ വ്യാസവും 16,000 ലിറ്റർ കപ്പാസിറ്റിയുമുള്ള ഏഴ് കൃത്രിമ കുളങ്ങളാണ് ഇവിടെയുള്ളത്. ഓരോന്നിലും 1000 ഗിഫ്റ്റ് തിലാപ്പിയ മീൻ കുഞ്ഞുങ്ങളെ വരെ വളർത്താൻ കഴിയും. ആറ് മാസം കൊണ്ട് ഓരോ മീനുകളും 500 ഗ്രാം തൂക്കമുള്ളതാകും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന എയറേറ്റർ സംഭരണിയിലെ വെള്ളത്തെ സദാ ശുദ്ധീകരിച്ചുകൊണ്ടിരിക്കും. കേന്ദ്ര സർക്കാർ സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിക്ക് ഏഴരലക്ഷം രൂപയാണ് ചെലവ്. ഇതിൽ 40% സർക്കാർ സബ്സിഡി ലഭിക്കും. നാട്ടിലും വിദേശത്തുമായുള്ള മുപ്പതോളം പേരടങ്ങുന്ന ആർ.പി.ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് തളിക്കുളത്തെ ആദ്യത്തെ ബയോഫ്ളോക് മത്സ്യക്കൃഷി ആരംഭിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത ബയോഫ്ളോക്കിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്തംഗം സുമന ജോഷി അധ്യക്ഷയായി. വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, പ്രോജക്ട് കോഡിനേറ്റർ പി.വി.ഹിത, അക്വാ കൾച്ചർ പ്രമോട്ടർ എം.പി.കൃഷ്ണപ്രസാദ്, ആർ.പി.ടി. ഗ്രൂപ്പ് അംഗങ്ങളായ നൗഷാദ് ചെപ്പു, ആർ.എ.കാസിം എന്നിവർ സംസാരിച്ചു.
