കല്‍പ്പറ്റ: ട്രാര്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ നിന്നും വയനാടിനെ ഒഴിവാക്കിയിട്ടില്ലെന്നും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ജില്ലയുടെ മാനവിക വികസന സൂചികയുടെ സമ്പൂര്‍ണ്ണ വളര്‍ച്ചയാണെന്നും സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.വി.പി ജോയ്. ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകള്‍ ഇതുവരെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ വൈകിയതായിരിക്കാം ജില്ലയുടെ പേര് പദ്ധതിയില്‍ നിന്നും ഒഴിവാക്കിയെന്ന തെറ്റായ പ്രചരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ നിന്നും വയനാടിനെ ഒഴിവാക്കിയെന്ന പത്രവാര്‍ത്തകള്‍ ശരിയല്ലെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും വ്യക്തമാക്കി.
വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിച്ചു. ആവശ്യമായ മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനും തീരുമാനമായി. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തന വിവരങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമയ ബന്ധിതമായി നീതി ആയോഗിന്റെ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി സാങ്കേതിക സഹായം നല്‍കാന്‍ നീതി ആയോഗിന്റെ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം ജില്ലയിലെത്തും.
രാജ്യത്ത് മാനവിക വികസന സൂചിക നിലവാരത്തില്‍ ഏറെ പിന്നിലുള്ള ജില്ലകളെ കണ്ടെത്തി ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ സമഗ്ര വികസനത്തോടൊപ്പമെത്തിക്കാനാണ് ലക്ഷ്യം. വിവധ മേഖലകളിലെ റാങ്കിംഗ് അടിസ്ഥാനപ്പെടുത്തിയാണ് പിന്നോട്ട് നില്‍ക്കുന്ന ജില്ലകളുടെ വളര്‍ച്ച കണക്കാക്കുക. നിലവിലെ സാഹചര്യത്തില്‍ വയനാട് ജില്ല നേരീടുന്ന പ്രധാന പ്രശ്‌നം വിവിധ പദ്ധതികള്‍ക്കാവശ്യമായ സാങ്കേതിക വിദഗ്ധരുടെ ആഭാവമാണെന്ന് യോഗം വിലയിരുത്തി. ആസ്പിരേഷനല്‍ പദ്ധതിയിലൂടെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പരിശീലനം നടത്തി കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തിരുമാനമായി. മാനവിക വികസന സൂചികയുടെ വളര്‍ച്ചാ തോത് കുറഞ്ഞ മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി ഡാറ്റാകള്‍ അടിയന്തരമായി സൈറ്റില്‍ ഉള്‍പ്പെടുത്തണം. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വിവിധ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സ്‌കീമുകള്‍ ഉപയോഗപ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യും. തുടര്‍ന്നും ആവശ്യം വരുന്ന അധിക തുക ആസ്പിരേഷനല്‍ പദ്ധതിയിലൂടെ ലഭ്യമാക്കണം. ജില്ലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിദ്യാഭ്യാസം ആകര്‍ഷകമാക്കാന്‍ വിരമിച്ച അദ്ധ്യാപകരുടെയടക്കം സേവനം ലഭ്യമാക്കാനും പദ്ധതിയിലൂടെ ആലോചിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഒഴിവുണ്ടെങ്കില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകള്‍ക്ക് ഓരോ ലീഡര്‍മാരും അവരില്‍ വിവരങ്ങള്‍ ക്രോഡികരിക്കാന്‍ ജില്ലാ പ്ലാനീംഗ് ഓഫീസര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍, സംസ്ഥാന പ്ലാനീംഗ് അഡിഷണല്‍ സെക്രട്ടറി എന്നിവരും പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാരാണ്.
നിലവിലെ സാഹചര്യത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 115 രാജ്യങ്ങളില്‍ വച്ച് മാനവിക വികസന സൂചികയില്‍ ജില്ല ഏറെ മുകളിലാണ്. ചില മേഖലകളിലെ കൂടി പ്രശ്‌നങ്ങള്‍ കൂട്ടായ പ്രവര്‍ത്തങ്ങളിലൂടെ പരിഹരിച്ചാല്‍ ഒന്നാമതെത്താന്‍ വയനാടിനു എളുപ്പം കഴിയുമെന്ന് ഡോ. വി.പി ജോയ് പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്ലാനീംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, ജെഡിസി പി.ജി വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.