സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ വ്യാപക പരിശോധന. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടി. ഓപറേഷന്‍ ജനജാഗ്രത എന്ന പേരില്‍ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷ്യവിഭവങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും ലൈസന്‍സ് ഇല്ലാത്തതുമായ ഹോട്ടല്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. പഴകിയ ചോറ്, മീന്‍കറി, എണ്ണക്കടികള്‍, മസാലപ്പൊടി, ഭക്ഷ്യ എണ്ണ, പ്ലാസ്റ്റിക് ബക്കറ്റില്‍ കുഴച്ചുവച്ച ദോശമാവ്, പഴകിയ ചിക്കന്‍, പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച നൂല്‍പ്പുട്ട്്, വൃത്തിയില്ലാത്ത പ്ലാസ്റ്റിക്ക് ബക്കറ്റില്‍ സൂക്ഷിച്ച അച്ചാര്‍, പഴകിയ പൊറോട്ട മാവ്, ആഴ്ചകളോളം പഴക്കമുള്ള മസാലക്കൂട്ടുകള്‍, ഈച്ചയാര്‍ത്ത അരിമാവ് എന്നിവയാണ് പിടിച്ചെടുത്തത്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പൊതുജനാരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഹോട്ടലുകളിലായിരുന്നു പരിശോധന. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായാണ് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തിയതെന്നു ചെയര്‍മാന്‍ ടി.എല്‍ സാബു അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. അംബിക, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എസ് സുധീര്‍, പി.എസ് സവിത, ബി. മനോജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.