നെല്ലിന്റെ സംഭരണവില പരമാവധി ഉയര്‍ത്തി നിശ്ചയിക്കുന്നതിലും, കുടിശ്ശിക തുക പൂര്‍ണ്ണമായും കൊടുക്കുന്നതിലും കര്‍ഷകര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിക്കുന്ന നെല്ലിന് കേന്ദ്ര വിഹിതമായ 19.40 രൂപയ്ക്ക് പുറമെ, സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 8.60 രൂപയും ചേര്‍ത്താണ് 28 രൂപയായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എറ്റവും ഉയര്‍ന്ന നിരക്കാണ്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും നെല്ലിന്റെ സംഭരണ വില നമ്മുടെ സംസ്ഥാനത്തെക്കാള്‍ കുറവും, സംഭരണ കുടിശ്ശിക തുക പൂര്‍ണ്ണമായും ലഭ്യമാക്കിയിട്ടുമില്ല. എന്നാല്‍ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ നെല്ല് സംഭരണ കുടിശ്ശികതുക പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു.