* നിർമാണമേഖലയിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കും -മന്ത്രി ജി. സുധാകരൻ
* പ്രദർശനം 29ന് സമാപിക്കും
മൂന്നാമത് എഞ്ചിനീയേഴ്‌സ് കോൺഗ്രസിനോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തിയിൽ എഞ്ചിനീയറിംഗ് പ്രദർശനമേളയ്ക്ക് തുടക്കമായി. കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു.
നിർമാണമേഖലയിൽ ലോകത്തിൽ എവിടെയുമുള്ള നൂതന സാങ്കേതികവിദ്യ ഇവിടെ ഉപയോഗിക്കാവുന്നതാണെങ്കിൽ കൊണ്ടുവരാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നിർമാണരംഗത്ത് ആധുനികവും തദ്ദേശീയവുമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പുതിയ മാറ്റങ്ങൾ അംഗീകരിക്കപ്പെടുന്നുണ്ട്. പ്ലാസ്്റ്റിക്, കയർ ഭൂവസ്ത്രം, സ്വാഭാവിക റബ്ബർ തുടങ്ങിയവ ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വകുപ്പിന്റെ വിശ്വാസ്യതയും വർധിക്കുന്നുണ്ട്.
കേരളത്തിൽ നടന്നുവരുന്ന വികസനപ്രവർത്തനങ്ങളുടെ പരിപ്രേക്ഷ്യമാണ് എൻജിനീയേഴ്‌സ് കോൺഗ്രസിനോട് അനുബന്ധിച്ചുള്ള എക്‌സിബിഷൻ. നിർമാണരംഗത്തെ വൈവിധ്യം, ശക്തി, സാമൂഹികലക്ഷ്യം എന്നിവ ലോകത്തിന് കാണിച്ച് കാണിച്ചുനൽകും. കൂടാതെ, ഇക്കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നൽകും. എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തി സമർഥരായ എഞ്ചിനീയർമാരെ വളർത്തുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ എഞ്ചിനീയറിംഗ് വിദ്യാർഥികൾ പ്രദർശനം കാണണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിനുണ്ടായിരുന്ന ദുഷ്‌പേര് മാറ്റുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ശ്രീകുമാരൻ തമ്പി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള നല്ല പുരോഗതിയാണ് നിർമാണരംഗത്തുണ്ടാകുന്നതെന്നും സിവിൽ എഞ്ചിനീയർ കൂടിയായ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ അജിത് പാട്ടീൽ, നിരത്തുകളും ഭരണവും വിഭാഗം ചീഫ് എഞ്ചിനീയർ എം.എൻ. ജീവരാജ്, റോഡ് മെയിൻറനൻസ് വിഭാഗം ചീഫ് എഞ്ചിനീയർ ബി.എസ്. ത്രിവിക്രമൻ തുടങ്ങിയവർ സംബന്ധിച്ചു.
പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങൾ, നിർമാണ മേഖലയിൽ വിവിധ സ്ഥാപനങ്ങൾ, എഞ്ചിനീയറിംഗ് കോളജുകൾ ഉൾപ്പെടെയുള്ളവരുടെ നൂതനങ്ങളായ ഉത്പന്നങ്ങളും ആശയങ്ങളും ഉൾക്കൊള്ളിച്ച സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
എഞ്ചിനീയേഴ്‌സ് കോൺഗ്രസിന്റെ ഉദ്ഘാടനം ജൂലൈ 28 രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കനകക്കുന്ന് കൊട്ടാരത്തിൽ നിർവഹിക്കും. എക്്സിബിഷനും എഞ്ചിനീയേഴ്‌സ് കോൺഗ്രസും 29ന് സമാപിക്കും.