24 ദുരിതാശ്വാസ ക്യാമ്പുകള്‍
പ്രളയക്കെടുതിയോടനുബന്ധിച്ച് ജില്ലയില്‍ 24 ദുരിതാശ്വാസ ക്യാമ്പുകള്‍ വീണ്ടും തുറന്നു. തിരുവല്ല താലൂക്കില്‍ 17ഉം കോഴഞ്ചേരിയില്‍ എട്ടും മല്ലപ്പള്ളിയില്‍ ഒരു ക്യാമ്പുമാണ് തുറന്നിട്ടുള്ളത്. 24 ക്യാമ്പുകളിലായി 253 കുടുംബങ്ങളിലെ 825 പേരെ മാറ്റിപ്പാ ര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുണ്ട്. പമ്പ, ആനത്തോട് ഡാമുകള്‍ തുറന്ന സാഹചര്യത്തിലാണ് പ്രളയക്കെടുതി വീണ്ടും രൂക്ഷമായത്.
കര്‍ക്കിടകവാവ്: കര്‍ശന സുരക്ഷ ഒരുക്കി
കര്‍ക്കിടകവാവിന്റെ പശ്ചാത്തലത്തില്‍ ബലിതര്‍പ്പണം നടത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബലിതര്‍പ്പണം നടന്ന എല്ലാ കേന്ദ്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ജില്ലയില്‍ ബലിതര്‍പ്പണം നടന്ന പ്രധാനപ്പെട്ട 28 കേന്ദ്രങ്ങളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതുമൂലം സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞു.
പമ്പയിലെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി
ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ശുദ്ധജലം വിതരണം         ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ നടത്തേണ്ടതുണ്ട്. പമ്പയില്‍ വാട്ടര്‍അതോറിറ്റിയുടെ പമ്പുകള്‍ പ്രവര്‍ത്തന രഹിതമായിട്ടുള്ളതിനാല്‍  മറ്റ് ഭാഗങ്ങളില്‍ നിന്ന് പമ്പുകള്‍ ഇവിടെ എത്തിച്ച് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും.
കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു
പ്രളയക്കെടുതി സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവ ര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഈ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണ്. കുന്നന്താനത്ത് ഒരാളിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.