പ്രളയം കാരണം കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല വില്ലേജുകളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ധരിപ്പിച്ചു.

ആർമിയുടെയും എൻ.ഡി.ആർ.എഫിന്റെയും ആർമി എഞ്ചിനീയറിംഗ് കോറിന്റെയും കൂടുതൽ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എൻ.ഡി.ആർ.എഫ് അംഗങ്ങളെ അത്യാവശ്യസ്ഥലങ്ങളിൽ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുളള ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനും സി-17 വിമാനങ്ങൾ അനുവദിക്കണം. കൂടുതൽ ഡിങ്കി ബോട്ടുകൾ വിമാനത്തിൽ എത്തിക്കണം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ എത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ആഭ്യന്തരമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മുല്ലപ്പെരിയാറിലേക്ക് വന്നുചേരുന്ന വെള്ളത്തിന്റെ അളവ് പുറത്തുവിടുന്ന വെള്ളത്തേക്കാൾ അധികമാണ്. അതിനാൽ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് തമിഴ്‌നാട് സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയുണ്ടായി. ഇക്കാര്യം പിന്നീട് രാജ്‌നാഥ് സിങ് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ കൂടുതൽ വിഭാഗങ്ങളെ കേരളത്തിലേക്ക് അയക്കുമെന്നും കൂടുതൽ ഡിങ്കി ബോട്ടുകൾ എത്തിക്കുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.