കല്‍പ്പറ്റ: കഴിഞ്ഞ രണ്ടു വര്‍ഷമായി കൊച്ചു സമ്പാദ്യമായി കുടുക്കയില്‍ സൂക്ഷിച്ച പണവുമായാണ് പത്തുവയസുകാരന്‍ മുഹമ്മദ് ഹാഷിം വയനാട് കളക്ടറേറ്റിലെത്തിയത്. ജന്മനാ കാലുകള്‍ തളര്‍ന്ന അവന്‍ തന്റെ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന 1940 രൂപയോളം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിനു കൈമാറി. ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള തന്റെ കൊച്ചു സഹായം. പണം കൈമാറി കഴിഞ്ഞപ്പോഴാണ് അവന് ആശ്വാസമായത്. എന്നാല്‍ അതിന് മറ്റെന്തിനേക്കാളും മൂല്യമുണ്ടായിരുന്നു. തന്റെ ചെറുമനസില്‍, ശരീരത്തിന്റെ പരാധീനതയ്ക്കിടയിലും അവന്‍ സഹായഹസ്തവുമായെത്തി, പകരം വയ്ക്കാനില്ലാത്ത മാതൃക തീര്‍ത്തു. സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഹാഷിം. മീനങ്ങാടി ചെണ്ടക്കുനി പുലിക്കോട്ടില്‍ യൂസഫലിയുടെയും ഷാഹിനയുടെയും മകനാണ്. ജന്മനാ കാലുകള്‍ തളര്‍ന്ന ഹാഷിം ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നുണ്ട്. മാധ്യമങ്ങളിലൂടെ വയനാടിന്റെ ദുരിതം കണ്ടറിഞ്ഞാണ് തന്റെ സമ്പാദ്യം നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഹമ്മദ് ഹാഷിം് പറഞ്ഞു. ഹാഷിമിന്റെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാണന്നും ദുരിതബാധിതര്‍ക്ക് വേണ്ടി നന്ദിയും ജില്ലാ ഭരണകൂടത്തിന് വേണ്ടി അഭിനന്ദനവും അറിയിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.