പനമരം ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തരിശ് രഹിത ഗ്രാമം പഞ്ചായത്ത് ക്യാമ്പയിനാണ് പുല്‍പ്പള്ളിയെ തെരഞ്ഞെടുത്തത്. പദ്ധതി പ്രകാരം പഞ്ചായത്തിലെ കൃഷി യോഗ്യമായ മുഴുവന്‍ തരിശിടങ്ങളിലും കൃഷിയിറക്കിയിട്ടുണ്ട്. ആകെ 18 ഹെക്റ്ററില്‍ 16 ഹെക്ടര്‍ കൃഷിയോഗ്യമാക്കി. 2 ഹെക്ടര്‍ രൂക്ഷമായ വന്യമൃഗ ശല്യം, ജലക്ഷാമം എന്നീ കാരണങ്ങളാല്‍ കൃഷി യോഗ്യമാക്കാന്‍ സാധിക്കാത്തവയാണ്.

ബ്ലോക്കിലെ ഒരു തദ്ദേശ സ്ഥാപനത്തെയാണ് ഓരോ വര്‍ഷവും തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നെന്മേനി പഞ്ചായത്തിനെയാണ് തരിശുരഹിത ഗ്രാമമായി പ്രഖ്യാപിച്ചത്. കല്‍പ്പറ്റ ബ്ലോക്കില്‍ മുട്ടില്‍, മാനന്തവാടി ബ്ലോക്കില്‍ വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് ഇനി തരിശുരഹിത ഗ്രാമമായി പ്രഖ്യാപിക്കാനുളളത്.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി. എസ് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ സീനിയര്‍ റിസോഴ്സ് പേഴ്സണ്‍ എം.ആര്‍ പ്രഭാകരന്‍ പഞ്ചായത്തിനുള്ള മൊമന്റോ കൈമാറി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി. കരുണാകരന്‍, മെമ്പര്‍മാരായ അനില്‍ സി കുമാര്‍, ജോഷി ചാരുവേലില്‍, ബാബു കണ്ടത്തിങ്കര, പാടശേഖര സമിതി സെക്രട്ടറി ബേബി കൈനികുടി, പുല്‍പ്പള്ളി കൃഷി ഓഫീസര്‍ അനു ജോര്‍ജ്, തുടങ്ങിയര്‍ സംസാരിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി, കുരുമുളക് സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.