ആലപ്പുഴ: പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ മൂൻപന്തിയിലാണ് വാഹനഗതാഗത വകുപ്പിന്റെ സ്ഥാനവും. പ്രളയത്തിന്റെ ഓരോ ഘട്ടത്തിലും വളരെ ആസൂത്രിതമായ പ്രവർത്തനത്തിലൂടെയാണ് അവർ രക്ഷാപ്രവർത്തനത്തിന് കരുത്തായത്. രക്ഷാപ്രവർത്തനത്തിനു പോയ മത്സ്യവള്ളങ്ങളുടെ ഗതാഗതത്തിന് അവസരമൊരുക്കി രക്ഷാപ്രവ്#ത്തനത്തിന്റെ കേന്ദ്രബിന്ദുവാകാൻ മോട്ടോർ വാഹന ഗതാഗത വകുപ്പിനായി.
പ്രളയജലം ഉയർന്നു തുടങ്ങിയെന്ന അറിയിപ്പ് വന്നതോടെ ആലപ്പുഴ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എല്ലാം ജോലികളും നിർത്തി വള്ളങ്ങൾ കയറ്റാനുള്ള ഹെവി- മീഡിയം ചരക്കുവാഹനങ്ങൾ സംഘടിപ്പിക്കുകയെന്ന ശ്രമകരമായ ജോലി വളരെ വേഗത്തിൽ നടപ്പാക്കി. വള്ളങ്ങൾ കയറ്റിയ വണ്ടികൾ അർത്തുങ്കൽ വടക്ക് ഭാഗം മുതൽ അമ്പലപ്പുഴ വരെയുള്ള ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുള്ളവയായിരുന്നു. ഒരു ഗതാഗതകുരുക്കും ഉണ്ടാകാതെ പൈലറ്റ് വാഹനങ്ങളുടെ സഹായത്തോടെയാണ് ചെങ്ങൂർ കുട്ടനാട് ഭാഗങ്ങളിലേക്ക് അയക്കാനും അവരുടെ ഇടപെടൽ സാധ്യമാക്കി.
ജില്ല ഭരണകൂടത്തിൽ തുടങ്ങിയ കൺട്രോൾ റൂമിൽ ഒരു സബ് ഇൻസ്പെക്ടർ 24 മണിക്കൂറും നിർദ്ദേശങ്ങൾ നൽകി പ്രവർത്തനം ഏകോപിപ്പിക്കാൻ ഉണ്ടായിരുന്നു. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ ഒരു കൺട്രോൾ റൂം തുറക്കുകയും ഇതിന്റെ നിയന്ത്രണത്തിൽ അതത് സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർ വേഗത്തിലും ചിട്ടയിലും കാര്യങ്ങൾ നടപ്പിൽ വരുത്തി.
കുട്ടനാട് മഹാശുചീകരണത്തിൽ പങ്കെടുക്കാനും വളണ്ടിയർമാരെ എത്തിക്കാനും ഭക്ഷണസാധനങ്ങളുടെ ഗതാഗതത്തിനും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ വരവും മറ്റു ജില്ലകളിൽ നിന്നുള്ള സഹായ വാഹനങ്ങളുടെ വരവ് നിയന്ത്രിക്കാനും രാപകലില്ലാതെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജോലിയെടുത്തത്. ആയിരത്തോളം ചെറുതും വലുതുമായ വാഹനങ്ങളാണ് ദുരിതബാധിത മേഖലയിൽ ആവശ്യങ്ങൾക്കായി ഓടിയത്. വകുപ്പിന്റെ പല തീരുമാനങ്ങളും കർക്കശമാക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ഇതു തുടരുകതന്നെ ചെയ്യുമെന്നും ആർ.ടി.ഒ ഷിബു.കെ.ഇട്ടി പറഞ്ഞു.