ആലപ്പുഴ: ജില്ലയിൽ സെപ്തംബർ 10 മുതൽ 15 വരെ പ്രളയദുരന്തത്തിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞം നടത്തുമെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറഞ്ഞു. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസ്സുകളുടെ പരമാവധി സഹായം ലഭ്യമാക്കുന്നതിനായി ജില്ലയിൽ ചുമതലപ്പെടുത്തിയ പൊതുമരാമത്തുമന്ത്രി ജി സുധാകരന്റെയും ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെയും നേതൃത്വത്തിൽ കളക്ട്രേറ്റിൽ നടന്ന എം.പി.മാരുടെയും എം.എൽ.എ.മാരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 12ന് രാവിലെ 9.30 ന് ചേർത്തലയിലും ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴയിലും വൈകിട്ട് അഞ്ചിന് അമ്പലപ്പുഴയിലും സമാഹരണയജ്ഞം
് നടത്തും. ജില്ലയിൽ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള മന്ത്രിമാരായ ജി സുധാകരൻ, പി. തിലോത്തമൻ, ബന്ധപ്പെട്ട എം,പി,മാർ, എം,എൽ,എ,മാർ എന്നിവർ പങ്കെടുക്കും. സെപ്റ്റംബർ 13ന് രാവിലെ 9.30ന് അരൂരിലും ഉച്ചകഴിഞ്ഞ് മൂന്നിന് ഹരിപ്പാടും 14 ന് രാവിലെ 10ന് ചെങ്ങന്നൂരും ഉച്ചയ്ക്കുശേഷം രണ്ടിന് മാവേലിക്കരയും വൈകിട്ട് അഞ്ചിന് കായംകുളത്തും 15 ന് രാവിലെ 10ന് കുട്ടനാടും ധനസമാഹരണയജ്ഞം നടത്തും.
സപ്റ്റംബർ 10നകം ഓരോ മണ്ഡലത്തിലും എം.എൽ.എമാരുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചുകൂട്ടണം. ഓരോ മണ്ഡലത്തിന്റെയും ചുമതല ഉയർന്ന തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥന് നൽകും. ഓരോ മണ്ഡലത്തിലും വിളിക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട എം.പിമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, നഗരസഭകളിൽ നഗരസഭ ചെയർമാൻ അല്ലെങ്കിൽ സെക്രട്ടറി എന്നിവർ പങ്കെടുക്കണം. ഇങ്ങനെ നടക്കുന്ന യോഗങ്ങളിൽ ജില്ല കളക്ടറോ സ്പെഷ്യൽ ഓഫീസറോ പങ്കെടുക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു.
ഓരോ മണ്ഡലത്തിലും പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ സംഭാവന നൽകാൻ കഴിവുള്ളവരുടെ പട്ടിക തയ്യാറാക്കണം. പഞ്ചായത്തിലും നഗരസഭയിലും പട്ടിക തയ്യാറാക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. എം.എൽ.എ.മാരുടെ മേൽനോട്ടത്തിലായിരിക്കും പട്ടിക തയ്യാറാക്കുക. പട്ടികപ്രകാരമുള്ള സംഭാവന സ്വീകരിക്കുന്നതിനുള്ള സമാഹരണയജ്ഞം 12 മുതൽ തുടങ്ങും. ഓരോ മണ്ഡലത്തിലും നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് വിപുലമായ രീതിയിൽ ആയിരിക്കും ധനസമാഹരണം.
കേരളത്തിന്റെ പുനർനിർമ്മാണത്തിന് 30000 കോടിയിലേറെ രൂപ ആവശ്യമായിവരും. റോഡ,് പാലം എന്നിവയ്ക്കാണ് ഏറ്റവും വലിയ നഷ്ടം ഉണ്ടായതെന്ന് മന്ത്രി സുധാകരൻ പറഞ്ഞു. കൃഷി, വീടുനാശം എന്നിവയെല്ലാം പരിഹരിക്കേണ്ടതുണ്ട.് ഒരു സമ്മർദ്ദവും ഇല്ലാതെ തന്നെ ലോകം മുഴുവൻ കുട്ടനാടിനെ സഹായിക്കാനായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. 1200 കോടി രൂപയ്ക്കു മുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയിട്ടുണ്ട്. നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക ദിവസം നിശ്ചയിച്ച് വിവിധ കേന്ദ്രങ്ങളിൽ സുമനസ്സുകളിൽ നിന്ന് ധനസമാഹരണം നടത്താനാണ് ഉദ്ദേശ്യമെന്ന് ജി.സുധാകരൻ പറഞ്ഞു. സഹായിക്കാൻ ശേഷിയുള്ളവരെ കണ്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക കണ്ടെത്താൻ എം.പിമാരും എം.എൽ.എ.മാരും പരമാവധി സഹായിക്കണമെന്ന് മന്ത്രിമാർ അഭ്യർത്ഥിച്ചു.
യോഗത്തിൽ എം.പി.മാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ആർ.രാജേഷ്, യു. പ്രതിഭ, എ.എം.ആരിഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ധനസമാഹരണത്തിനുള്ള സ്പെഷ്യൽ ഓഫീസർ ആലപ്പുഴ മുൻ കളക്ടറും നികുതി വകുപ്പ് സെക്രട്ടറിയുമായ പി.വേണുഗോപാൽ, തോമസ് ചാണ്ടി എം.എൽ.എയുടെ പ്രതിനിധി, ജില്ല കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ സംസാരിച്ചു.