ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായി. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു. എൽ.എൽ.സി മുഖേനയാണ് പദ്ധതി തുടരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ നാല് ഭിന്നശേഷി വിഭാഗങ്ങൾക്കായി നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് നിരാമയ. പദ്ധതിയ്ക്കുള്ള ഗുണഭോക്തൃ പ്രീമിയം തുക മുഴുവനായും 2017 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ സാമൂഹ്യനീതി വകുപ്പ് അടച്ച് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. എഴുപത്തയ്യായിരം ഭിന്നശേഷിക്കാർ ഗുണഭോക്താക്കളായിരുന്ന പദ്ധതിയിൽ ചേരുന്നതിന് എ പി എൽ വിഭാഗത്തിന് 250 രൂപ, ബി പി എൽ വിഭാഗത്തിന് 50 രൂപ എന്നിങ്ങനെയായിരുന്നു സർക്കാർ അനുവദിച്ചു നൽകിയിരുന്നത്.
പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി നിരാമയ അടക്കമുള്ള വിവിധ വകുപ്പുകളുടെ ഇൻഷുറൻസ് പദ്ധതികളും ചികിത്സാ സഹായവും മെഡിക്കൽ ഇൻഷുറൻസും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ലയിപ്പിച്ച് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചു. കൂടാതെ, സംസ്ഥാനത്തെ നാൽപ്പതു ശതമാനമോ അതിൽക്കൂടുതലോ ഭിന്നശേഷിയുള്ള എല്ലാ വ്യക്തികൾക്കും ട്രാൻസ് ജൻഡർ വ്യക്തികൾക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും ധാരണയായിരുന്നു. ഇതേത്തുടർന്ന്, ഇതിനായി ഫണ്ട് അനുവദിച്ചു നൽകിയിരുന്ന ശീർഷകത്തിലേക്ക് 2023 മുതൽ ബജറ്റിൽ തുക ഉൾപ്പെടുത്തിയിരുന്നില്ല.
ഭിന്നശേഷിക്കാർക്ക് മാത്രമായി ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നത് വിലയിരുത്തി നിരാമയയ്ക്കുള്ള പദ്ധതിവിഹിതം സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതത്തിൽ നിന്നും മുമ്പ് ചെയ്തിരുന്നതു പോലെ വിനിയോഗിക്കാൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സാമൂഹ്യനീതി മന്ത്രിയെന്ന നിലയിൽ നിർദ്ദേശിച്ചിരുന്നു. പദ്ധതി എൽ എൽ സി മുഖേന തുടരാനും നിർദ്ദേശിച്ചിരുന്നു.
ഇതേത്തുടർന്നാണ് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനരാരംഭിക്കാൻ തീരുമാനമായത്. 2025-26 സാമ്പത്തിക വർഷത്തെ 223560 – 200 – 83 (പി) ശീർഷകത്തിൽ സാമൂഹ്യനീതി വകുപ്പിന് ലഭ്യമായിട്ടുള്ള തുകയിൽനിന്നും എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു നൽകിക്കൊണ്ടും പദ്ധതി പ്രവർത്തനങ്ങൾ എൽ എൽ സി മുഖേന തുടരുന്നതിന് അനുമതി നൽകിക്കൊണ്ടുമാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു