കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍പൂര്‍ത്തീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ 202 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലും അന്‍പതോളം തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യരംഗത്ത് മികച്ചസംവിധാനങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ തുടരും. വെളിയത്ത് മൂന്നു കോടി രൂപ ചെലവഴിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.  

ഓണറേറിയം വര്‍ധിപ്പിച്ചതിന് വെളിയം ഗ്രാമപഞ്ചായത്തിലെ ആശാപ്രവര്‍ത്തകര്‍ മന്ത്രിയെ ആദരിച്ചു.  പ്രാദേശിക വികസനഫണ്ടില്‍നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഓഫീസ് ബ്ലോക്ക് ഒരുക്കിയത്.  

വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രശാന്ത് അധ്യക്ഷനായി. മുന്‍ എംഎല്‍എ അയിഷ പോറ്റി മുഖ്യാതിഥിയായി. വെളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രഘുനാഥ്, ജില്ലാ പഞ്ചായത്ത്  അംഗം ജയശ്രീ വാസുദേവന്‍പിള്ള, വെളിയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സോമശേഖരന്‍, എം.ബി.പ്രകാശ്, ജാന്‍സി സിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യാ സജിത്ത്, വെളിയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.എസ്. മീനാക്ഷി, സുന്ദരന്‍, ഷീബ സന്തോഷ്,  റ്റി.ശ്രീലേഖ, ശിസ സുരേഷ്, അനില്‍ മാലയില്‍, സി.എസ്.സുരേഷ് കുമാര്‍,സി. ഗീതാകുമാരി, ആര്‍.ബിനോജ്, ബി.ജി.അജിത്ത്, എം.വിഷ്ണു, വിനീത വിജയപ്രകാശ്, കെ.രമണി, പി.ജയകുമാരി, വാപ്പാല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കോളിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.