അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവ കോളെജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിത്യേന ഇന്റര്‍നെറ്റിന്റെ സ്വാധീനമുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം അപകടവും പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സുരക്ഷ ഓരോരുത്തരുടെയും അവകാശമാണ്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാന്‍ വിദ്യാര്‍തഥികള്‍ ശ്രദ്ധയോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെന്ന് സൈബര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ.വി ജലീല്‍ ക്ലാസെടുത്തു.

ദിനംപ്രതി സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും നെറ്റ് ബാങ്കിങ് കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്ന പ്രവണതാ വര്‍ദ്ധിക്കുകയാണ്. സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, സിം കാര്‍ഡ്, പാസ്ബുക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന രീതി കൂടുതലാണ്. ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ മക്കളുടെ ആധാര്‍, അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ സിം കാര്‍ഡുകളുടെ കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന വ്യാജ വീഡിയോ, ഫോട്ടോ എന്നിവയില്‍ ജാഗ്രതപൂലര്‍ത്തണം. നവ മാധ്യമങ്ങളിലൂടെ വ്യക്തിഗത വിവങ്ങള്‍ നല്‍കുന്നതില്‍ ജാഗ്രതപുലര്‍ത്തണമെന്നും സൈബര്‍ പോലീസ് അറിയിച്ചു. സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗം, സൈബര്‍ ശുചിത്വം, സൈബര്‍ ഭീഷണി നേരിടാനുള്ള ഫലപ്രദമായ ലഘൂകരണ തന്ത്രങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ ക്ലാസെടുത്തു. കല്‍പ്പറ്റ ഗവ കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഡോ. സുബിന്‍ പി ജോസഫ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ്ഓഫീസര്‍ ജസിം ഹാഫിസ്, ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. നിവേദ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. കെ.ബി ബൈജു എന്നിവര്‍ സംസാരിച്ചു.