കൊച്ചി: പറവൂർ നഗരസഭയും കാനറ ബാങ്കും സംയുക്തമായി വനിതകൾക്കായി തുണികൊണ്ടുള്ള ചവിട്ടി നിർമ്മാണ ഏകദിന ക്യാമ്പെയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവഹിച്ചു.
പഴയ സാരികൾ, ഷാൾ, കടകളിൽ നിന്നുള്ള ഉപയോഗ ശൂന്യമായ വെട്ടു കഷ്ണങ്ങൾ എന്നിവ കൊണ്ടാണ് ആകർഷണങ്ങളായ ചവിട്ടികൾ നിർമ്മിക്കുന്നത്. നഗരസഭയുടെ ക്ലീൻ പറവൂർ ഗ്രീൻ പറവൂർ എന്ന പദ്ധതിയുടെ ഭാഗമായി സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് ക്യാമ്പെയിനിന്റെ ഭാഗമായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
നേരത്തെ തുടങ്ങിയ ഡിസൈനർ തുണി ബാഗുകളുടെ നിർമ്മാണ യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ച് വരികയാണ്. ഓൺലൈൻ വിപണിയായ ആമസോണും, കുടുംബശ്രീ മിഷനുമാണ് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നത്. എല്ലാ മാസവും 2000 തുണിസഞ്ചികൾ വീതം വിദേശത്തേക്ക് അയക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കുടുംബശ്രീ മിഷൻ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നു മുതൽ ഇവർ നിർമ്മിക്കുന്ന തുണി സഞ്ചികൾ നഗരത്തിലെ 2500 കടകളിൽ ലഭ്യമാക്കുന്നതിന് വ്യാപാര സംഘടനകളുമായും ധാരണയായി.
ക്യാപ്ഷൻ: പറവൂർ നഗരസഭ വനിതകൾക്കായി സംഘടിപ്പിച്ച തുണികൊണ്ടുള്ള ചവിട്ടി നിർമ്മാണ ഏകദിന ക്യാമ്പെയിനിൽ നിന്ന്