ഭിന്നശേഷിക്കാരനായ കാച്ചാണി സ്വദേശി മണികണ്ഠനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി സമീപത്തുളള കരകുളത്ത് മുഖ്യമന്ത്രി എത്തുന്നതറിഞ്ഞാണ് മണികണ്ഠൻ കൂടിക്കാഴ്ച്ചയ്ക്കുളള ആഗ്രഹം അറിയിച്ചത്. ജ•നാ അരക്കുതാഴെ തളർന്ന മണികണ്ഠന്റെ ഇഷ്ടനേതാവാണ് മുഖ്യമന്ത്രി. മണികണ്ഠന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി സന്ദർശനം അതിവർഷ ദിനമാണെന്ന് ഓർമിപ്പിച്ചു. തനിക്കു സമ്മാനിച്ച പുസ്തകം ഒപ്പിട്ടശേഷം മണികണ്ഠനു തിരികെ നൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്. ശരിയായ ഉറച്ച നിലപാടുളള നേതാവായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമെന്ന് മണികണ്ഠൻ പറഞ്ഞു. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയാണ് തന്നെ ആകർഷിച്ചതെന്ന് മണികണ്ഠൻ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവർ മുഖ്യമന്ത്രിയോടൊപ്പം സന്ദർശനത്തിനെത്തി.

സ്‌കൂളിൽ പോകാതെ എഴുത്തും വായനയും പഠിച്ച മണികണ്ഠന് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളാണ് ഇഷ്ടം. സഞ്ചാര പരിമിതികളെ സോഷ്യൽ മീഡിയവഴി മറികടക്കുന്ന മണികണ്ഠൻ വിവിധ ഗ്രൂപ്പുകളുലെ സജീവ സാന്നിധ്യമാണ്. സാമൂഹ്യകാര്യങ്ങളിൽ അഭിപ്രായം പങ്കുവയ്ക്കുന്ന മണികണ്ഠൻ നാട്ടുകാർക്കും പ്രിയങ്കരനാണ്.
മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിരമിച്ച പരമേശ്വരൻനായരുടെയും രമാദേവിയുടെയും മൂന്നാമത്തെ മകനാണ് 43 കാരനായ മണികണ്ഠൻ. സഹോദരൻ ബിജു, കാലടി സർവകലാശാലയിലെ ജീവനക്കാരനും സഹോദരി ബിന്ദു അധ്യാപികയുമാണ്.