കുടുംബശ്രീക്ക് പറയാനുള്ളത് വലിയൊരു വിജയകഥയാണെന്നും ആ വിശ്വാസ്യത നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കണമെന്നും ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി അജേഷിന്റെ അദ്ധ്യക്ഷതയില്‍ ജില്ലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയ്ര്‍പേഴ്‌സണന്‍മാരുടെ യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിവരുന്ന സമൂഹത്തില്‍ ആവശ്യങ്ങളും മാറിവരുന്നതിനോടൊപ്പം കുടുംബശ്രീ തന്റെ വിശ്വാസ്യത കളയാതെ അതിന്റെ ശക്തി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ 52 പഞ്ചായത്തില്‍ നിന്നും 2 മുനിസിപ്പാലിറ്റിയില്‍ നിന്നുമാണ് ചെയര്‍പേഴ്‌സണ്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആകര്‍ഷകമായ രീതിയിലുള്ള പദ്ധതികളാണ് ഈ വര്‍ഷം കുടുംബശ്രീയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 20-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ബഡ്ജറ്റില്‍ ഇരുപതിന പരിപാടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അയല്‍ക്കൂട്ട വര്‍ഷാചരണത്തിന്റെ ഭാഗമായി മൈക്രോഫിനാന്‍സ് സമ്മിറ്റ്, ആയിരം ഇറച്ചിക്കോഴിയൂണിറ്റുകള്‍, 500 ചകിരിമില്ലുകള്‍, സൂക്ഷ്മ സംരംഭ പാര്‍ക്കുകള്‍, സ്റ്റാര്‍ട്ട്അപ്പ് വില്ലേജ്, സംരംഭകത്വ പദ്ധതികള്‍, നാനോ മാര്‍ക്കറ്റുകള്‍ വിപണനത്തിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍, ടെക്ക്‌നോളജി ഹബ്, കുടുംബശ്രീ ചിട്ടി, വനിതാ ലീഗല്‍ ക്ലിനിക്കുകള്‍, പരിശീലന കേന്ദ്രങ്ങള്‍, അഗ്രോസര്‍വ്വീസ് ടീമുകള്‍, കിണര്‍ റീചാര്‍ജ്ജിംങിന് സുജലം പദ്ധതി, 200 ബഡ്‌സ്‌ക്കൂളുകള്‍, 1000 ജെറിയാട്രിക് കെയര്‍ എക്‌സിക്യുട്ടീവ്, അരക്ഷിത സൂഹത്തിന് ഉപജീവന പദ്ധതി-പ്രത്യാശ, റിക്കവറി നേരിടുന്ന സംരംഭങ്ങള്‍ക്ക് കടാശ്വാസം, 20 ഓര്‍മ്മ പുസ്തകങ്ങള്‍, 14 മാതൃക സ്ത്രീസൗഹൃദ ഗ്രാമങ്ങള്‍ എന്നിവയാണ് പദ്ധതികള്‍.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതു അവബോധന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, തൊഴില്‍വൈദഗ്ദ്യ പരിശീലനം എന്നിവ കൊടുത്ത് സൂക്ഷ്മ സംരംഭങ്ങള്‍ രൂപീകരിക്കുന്നുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതീകമായ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് 6 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ കൂട്ടായ്മയാണ് കുടുംബശ്രീ ബാലസഭ.
സമൂഹത്തില്‍ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളില്‍ ലഘുസമ്പാദ്യ ശീലം വളര്‍ത്തുകയും അതില്‍ നിന്നുള്ള ആന്തരിക വായ്പ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക വികസനം പ്രാരംഭ ഘട്ടത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ ദരിദ്രകുടുംബങ്ങളിലെ യുവതീ യുവാക്കള്‍ക്ക് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന (ഡി.ഡി.യു.ജി.കെ.വൈ). ഗുണഭോക്താക്കള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും ഉതകുന്ന പരിശീലനം നല്‍കി അവര്‍ക്ക് അര്‍ഹമായ തൊഴില്‍ ഡി.ഡി.യു.ജി.കെ.വൈ എന്ന പദ്ധതിയിലൂടെ ഉറപ്പുവരുത്തും.
നാടിന്റെ ഭക്ഷ്യസുരക്ഷയും ഭക്ഷ്യലഭ്യതയും ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ സംഘകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി ഭൂമി പാട്ടത്തിന് എടുത്തും തരിശുഭൂമി കണ്ടെത്തിയും കാര്‍ഷിക മേഖലയില്‍ സജീവമായി കുടുംബശ്രീ ഇടപെടുന്നുണ്ട്.
ഗ്രാമീണ മേഖലയില്‍ സംരംഭത്തിലൂടെ വികസനം സാദ്ധ്യമാക്കുക അതുവഴി ഒരു ബ്ലോക്ക് പഞ്ചായത്തിനെ മുഴുവന്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുസംരംഭകത്വ പദ്ധതി (എസ്.വി.ഇ.പി) നടപ്പിലാക്കുന്നത്.
അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള അഭയ കേന്ദ്രമാണ് സ്‌നേഹിത. ഇടുക്കി ജില്ലയില്‍ കട്ടപ്പനയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കുടുംബശ്രീ അസി.ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി.എ സ്വാഗതവും, ബിനു. ആര്‍ നന്ദിയും പറഞ്ഞു. ഹരിത കേരളാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ആശംസ അര്‍പ്പിച്ചു.