വിഷമകരമായ സാഹചര്യങ്ങൾ നേരിടുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നിർബന്ധമായി സർക്കാർ നിർവഹിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജൂൺ അഞ്ചിന് നമ്മുടെ സംസ്ഥാനത്താകെ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കും. കാർഷികരംഗത്ത് നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയും ഇതിന്റെ ഭാഗംതന്നെയാണ്.

വ്യവസായ മേഖലയിൽ നടപ്പാക്കുന്ന പുതിയ പദ്ധതികളും ഈ ഘട്ടത്തിൽ തന്നെയാണ്. റോഡുകളിലും ഇടനാഴികളിലും എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കുകയാണ്. എല്ലാ റോഡുകളും ഡിസംബറോടു കൂടി മെച്ചപ്പെട്ട നിലയിലാക്കുക എന്നത്  സർക്കാരിന്റെ പരിപാടിയിൽ ഏറ്റവും പ്രധാനപ്പെട്ടതുതന്നെയാണ്.

യാത്രയുടെ ഘട്ടത്തിൽ സ്ത്രീകൾക്ക് സുരക്ഷയൊരുക്കാനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമായത്ര ടോയ്ലെറ്റ് സൗകര്യമൊരുക്കും. പെട്രോൾ ബങ്കുകളിൽ ടോയ്ലെറ്റ് സൗകര്യമൊരുക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കും.
വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ പഠനം ആരംഭിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തും ഫലപ്രദമായ ചില അഴിച്ചുപണികൾ ആവശ്യമായി വരും. വലിയ പ്രതീക്ഷകൾ ഉണർത്തുന്ന മേഖലയാണിത്. പഠന സമയത്ത് പാർട് ടൈം ജോലി എന്ന ആശയവും കോവിഡ് കഴിഞ്ഞാൽ ആലോചിക്കും.

തദ്ദേശസ്ഥാപന അതിർത്തിൽ തൊഴിൽ നൽകുക എന്നത് ഇപ്പോൾ തന്നെ ആരംഭിക്കുകയാണ്. ആയിരത്തിന് അഞ്ചുപേർക്ക് തൊഴിൽ എന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകാനുള്ള പദ്ധതി പൂർത്തിയാക്കും. കമ്മ്യൂണിറ്റി വളണ്ടിയർ കോർപ്സ് രൂപീകരണം പൂർത്തിയായി. പരിശീലനം ആരംഭിച്ചു. ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

മത്സ്യരംഗത്ത് വലിയ മാറ്റങ്ങൾ വരികയാണ്. ഓരോ വീട്ടുപറമ്പിലും മത്സ്യം വളർത്താനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. ദുരന്തത്തിനു മുന്നിൽ കരഞ്ഞിരുന്നിട്ട് കാര്യമില്ല. അത് നമുക്ക് ഒന്നിച്ച് നേരിടാം. ദുരന്തത്തിനു ശേഷം അല്ലെങ്കിൽ ദുരന്തത്തിനൊപ്പം നാടിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള വഴിയിലേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ച് നീങ്ങാം. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.