ട്രോളിങ് നിരോധനത്തിന് ശേഷം കടലിൽ പോകുന്നതിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ക്വാറന്റൈനിൽ പ്രവേശിച്ചു. ട്രോളിങ് നിരോധനം ജൂലൈ 31നാണ് പൂർത്തിയാകുന്നത്. നിരോധനം കഴിയുന്നതിന് മുൻപ് ക്വാറന്റൈനും പൂർത്തിയാക്കുന്നതിനാണ് ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തിയത്.

അഴീക്കോട്, മുനമ്പം മേഖലകളിലെ എഴുനൂറിലധികം ബോട്ടുകളിലായി ഏഴായിരത്തോളം മത്സ്യത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഒരു ബോട്ടിൽ 10 മുതൽ 12 വരെ തൊഴിലാളികളാണുള്ളത്. തമിഴ്‌നാട്, കർണാടക, അസം, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളിലെ തൊഴിലാളികളിൽ ഏറിയപങ്കും.

ഉടമകൾ പ്രത്യേകം വാഹനങ്ങൾ അയച്ചും യാത്രാരേഖകൾ സംഘടിപ്പിച്ചുമാണ് തൊഴിലാളികളെ കേരളത്തിലെത്തിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കിയത്. തൊഴിലാളികൾ എത്തുന്ന സ്ഥലങ്ങളിൽ ക്വാറന്റൈൻ കേന്ദ്രങ്ങളുണ്ടെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനാനുമതി ലഭിക്കുന്നത്. ഇതിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നില്ല.

നീണ്ട 52 ദിവസങ്ങൾക്ക് ശേഷം കടലിൽ പോകാനായി നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളാണ് തീരപ്രദേശത്ത് വിവിധ പെയ്ഡ് കേന്ദ്രങ്ങളിലുള്ളത്. പതിനഞ്ച് ദിവസത്തെ നിരീക്ഷണം കഴിഞ്ഞ് കടലിൽ പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെയെത്തുക.

മത്സ്യതൊഴിലാളികൾക്ക് കോവിഡ് പരിശോധന
സംസ്ഥാനത്ത് മത്സ്യ തൊഴിലാളി ഗ്രാമങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നതിന്റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികൾക്കായി കോവിഡ് ടെസ്റ്റ് നടത്തും.

ജൂലൈ 22ന് രാവിലെ 10 മുതൽ വാടാനപ്പള്ളി ചിലങ്ക ബസ് സ്റ്റോപ്പിന് സമീപത്തെ പഴയ കരുണ ആശുപത്രി കെട്ടിടത്തിലാണ് പരിശോധന. ബന്ധപ്പെട്ട എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വാടാനപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കും. ഫോൺ:0487 2600760