നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂർ, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തു. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത ആൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 364  A (1), 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട്  ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 364  A (1) (iv), 506, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.റ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി രണ്ട് കേസുകളിലും ഉൾപ്പെടുത്താൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാൽ ഉടൻതന്നെ ആ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയശേഷം  കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബർ പോലീസ് സ്റ്റേഷന് കൈമാറും.

ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് പി.നായരും പ്രത്യേകം പ്രത്യേകം നൽകിയ പരാതികളിൽ  തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.