എറണാകുളം : മൃതാവസ്ഥയിൽ നിന്ന് പുനരുജ്ജീവനം സാധ്യമാക്കിയ ആമ്പല്ലൂർകാവ് കുളം ജില്ലാ കളക്ടർ എസ്. സുഹാസ് നാടിന് സമർപ്പിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ വർഷങ്ങളായി പായൽ പിടിച്ചും, ചെളിയടിഞ്ഞും, വശങ്ങളിടിഞ്ഞും നാശോന്മുഖമായിരുന്ന ആമ്പല്ലൂർക്കാവ് കുളം കലക്ടറുടെ നിർദേശപ്രകാരം ഹരിതകേരളം മിഷന്റെയും ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പുനരുജ്ജീവിപ്പിച്ചത്.

പൂർണമായും ഉപയോഗശൂന്യമായി കിടന്നിരുന്ന 50 സെന്റോളം വരുന്ന കുളം, കൊച്ചിൻ ഷിപ്പ് യാർഡിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പാർശ്വഭിത്തി കെട്ടിയും, ചെളിയും, പായലും നീക്കം ചെയ്തും തിരിച്ചു പിടിച്ചത്.ഹരിതകേരളം മിഷന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇതേ മാതൃകയിൽ ജില്ലയിലെ ആറ് പൊതുകുളങ്ങളാണ് ശുചീകരിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സാമ്പത്തിക സഹായത്തിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഈ പ്രവൃത്തിയ്ക്ക് വിനിയോഗിക്കുന്നുണ്ട് . സ്ഥലത്തെ പ്രധാനജലസ്രോതസ്സായിരുന്നതിനാൽ കുളത്തിന്റെ വീണ്ടെടുപ്പ് പഞ്ചായത്തും നാട്ടുകാരും വളരെ കാലമായി ആഗ്രഹിച്ചിരുന്നു.

മുൻവർഷങ്ങളിൽ ‘എന്റെ കുളം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നിരവധി കുളങ്ങളിൽ അടിഞ്ഞുകൂടിയ ചെളിയും പായലും മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കിയിരുന്നു. എന്നാൽ വൃത്തിയാക്കുന്നതിനോടൊപ്പം തന്നെ ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ കൂടി നടപ്പാക്കാനായാൽ പ്രസ്തുത ജലാശയങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ശാശ്വതമായി നിലനിർത്തുന്നതിനും സാധിക്കുമെന്ന ചിന്തയിൽ നിന്നുമാണ് സൗന്ദര്യ വത്കരണ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്തത് നടപ്പിലാക്കുന്നത്

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ആമ്പല്ലൂർകാവ് കുളം, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ പവംകുളങ്ങര കുളം, വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴി ചിറ, തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ ചിറക്കട മൂല ചിറ, രായമംഗലം ഗ്രാമപഞ്ചായത്തിലെ മുളപൻ ചിറ, കാലടി ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം ചിറ എന്നിവയാണ് പുനരുദ്ധാരണത്തിന് വേണ്ടി തെരഞ്ഞെടുത്ത കുളങ്ങൾ . വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആറ് കുളങ്ങൾക്കായി 35 ലക്ഷം രൂപയാണ് കൊച്ചിൻ ഷിപ്പിയാർഡ് സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നും ചെലവഴിക്കുന്നത്