എറണാകുളം: വർഷങ്ങൾ നീണ്ട സങ്കീർണമായ റവന്യൂ പരാതികളിൽ പരിഹാരം കണ്ടെത്തി കണയന്നൂർ താലൂക്കിലെ ഓൺലൈൻ അദാലത്ത്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന അദാലത്തിൽ 39 പരാതികൾക്ക് പരിഹാരം കണ്ടു. വിവിധതരം പട്ടയങ്ങളെക്കുറിച്ചുള്ള പരാതികൾ, ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച പരാതികൾ, റീസർവേ സംബന്ധിച്ച പരാതികൾ, ധനസഹായ അപേക്ഷകൾ എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള പരാതികൾക്കാണ് അദാലത്തിൽ തീർപ്പ് കല്പിച്ചത്. ആകെ 51 പരാതികൾ പരിഗണിച്ചതിൽ 12 എണ്ണം തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകൾക്ക് കൈമാറി.
നടന്ന അദാലത്തിൽ എ.ഡി.എം സാബു കെ. ഐസക്ക്, ഹുസൂർ ശിരസ്തിദാർ ജോർജ് ജോസഫ്, കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ്, വിവിധ വില്ലേജ് ഓഫീസർമാർ, പരാതിക്കാർ എന്നിവർ ഓൺലൈനിൽ പങ്കെടുത്തു.