ആദിവാസികളുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയാണ് വേണ്ടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  ആദിവാസി ഊരുകളില്‍ വെളിച്ചം പകരുക എന്നത് പ്രധാന കാര്യമാണ്. അതിനൊപ്പം പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സ്വന്തമായി വരുമാനത്തിനുള്ള അവസരങ്ങളും ഉറപ്പാക്കേണ്ടതുമുണ്ട്. ഇത്തരം സമൂഹങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആദിവാസി സമൂഹത്തെ പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് ആ സമൂഹത്തിലുള്ളവര്‍ക്ക് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ പരിശീലനത്തിന് എത്തിയിരിക്കുന്നവര്‍ സംസ്ഥാനത്തെ എല്ലാ ഊരുകളിലുംപോയി ഈ കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തണം. സാക്ഷരതാ പ്രേരക്മാരും ഈ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം.
കാടിനെ ആശ്രയിച്ച് കൃഷി ചെയ്ത് ജീവിക്കുന്ന ആദിവാസി സമൂഹങ്ങള്‍ പല മേഖലകളിലും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ നീക്കമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ആദിവാസി സമൂഹത്തില്‍നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ സാമൂഹ്യ സാക്ഷരതാ പരിശീലനം ഉള്‍പ്പെടെ നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഹായങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ പദ്ധതികളില്‍ വരുമാന പരിധിയ്ക്ക് താഴെ വരുന്നവരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തും. സാക്ഷരതാ പ്രേരക്മാര്‍ അക്ഷരങ്ങളും അക്കങ്ങളും വായിക്കാനും എഴുതാനും പഠിപ്പിക്കുക എന്ന അവസ്ഥയില്‍നിന്ന് മാറി ആധുനിക സമൂഹത്തെ നിര്‍മ്മിക്കാനുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. നമ്മുടെ നാട്ടിലെത്തുന്ന അതിഥി തൊഴിലാളികളെ അക്ഷരം പഠിപ്പിക്കുന്നത് ഏറ്റുവും മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭാ ചെയര്‍മാന്‍ വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി.പുകഴേന്തി, കോഴിമല രാജാവ് രാമന്‍ രാജമന്നാന്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. എം. മനോജ് എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല സ്വാഗതവും അസി.ഡയറക്ടര്‍ കെ. അയ്യപ്പന്‍നായര്‍ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. പരിശീലനം നാളെ (മാര്‍ച്ച് 25) സമാപിക്കും.