ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 രോഗവ്യാപനം കൂടി വരുന്ന ഗുരുതരമായ സാഹചര്യത്തില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. പ്രായമായവരില്‍ ജീവിതശൈലീരോഗങ്ങളും കോവിഡ് 19 മൂലമുള്ള രോഗത്തിന്റെ ബുദ്ധിമുട്ടുകളും മരണനിരക്കും കൂടുതലാണ്. അതോടൊപ്പം കുട്ടികളിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തുന്നതും പരിചരണവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജില്ലയിലെ കൂട്ടുകുടുംബ സംവിധാനവും ഒത്തുചേരലുകളും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രതയില്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ പോലും വേണ്ടപ്പെട്ടവരുടെ വിലപ്പെട്ട ജീവന്‍ പണയപ്പെടുത്തേണ്ടി വന്നേക്കാം. കോവിഡ് 19 രോഗവ്യാപനവും മരണനിരക്കും ഒഴിവാക്കുന്നതിനായി റിവേഴ്‌സ് ക്വാറന്റൈനില്‍ കൂടുതല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പ്രായം കൂടിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പൂര്‍ണ്ണസമയവും വീടിനുള്ളില്‍തന്നെ കഴിയുക. വളരെ അത്യാവശ്യം മാത്രം പുറത്തിറങ്ങുക.
· പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ശരിയാംവിധം ധരിക്കണം
· ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. മറ്റുള്ളവരില്‍നിന്നും രണ്ട് മീറ്റര്‍ എങ്കിലും അകലം പാലിക്കണം.
· മറ്റ് സാധനങ്ങളില്‍ സ്പര്‍ശിച്ചശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യണം. കൈകള്‍കൊണ്ട് മുഖത്ത് തൊടാതിരിക്കുക. തിരിച്ചു വീട്ടില്‍ എത്തിയ ഉടന്‍ കൈകള്‍ 20 സെക്കന്റ് സമയം എടുത്ത് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
· ഇതര രോഗങ്ങള്‍ക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അതിന് മുടക്കം വരുത്തരുത്. വളരെ അത്യാവശ്യം ആണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോവുക. അല്ലാത്തപക്ഷം ഇ.സജ്ജീവനി പദ്ധതി പ്രകാരം ഓണ്‍ലൈനായി ഡോക്ടറെ കാണാനുള്ള സേവനം ഉപയോഗപ്പെടുത്തണം.
· പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഭക്ഷണ ക്രമം പാലിക്കണം. ധാരാളം പച്ചക്കറി ഉപയോഗിക്കുക. പഴങ്ങള്‍ കഴിക്കുക. നന്നായി വെള്ളം കുടിക്കുക. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.
പ്രായമായവരുള്ള വീട്ടിലെ മറ്റ് അംഗങ്ങള്‍ ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍
· പ്രായമായവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും വേണമെന്ന കാര്യം മനസ്സിലാക്കുക. വീട്ടിലേക്ക് സന്ദര്‍ശകരുടെ വരവ് ഒഴിവാക്കുക.
· പ്രായമായവരുള്ള വീട്ടിലെ ഇതര അംഗങ്ങളും പരമാവധി പുറത്തിറങ്ങാതെ ഇരിക്കുക.
· പുറത്ത് പോയി വന്നാല്‍ കൈകള്‍ ശരിയാംവിധം ശുചീകരിക്കുക.പ്രായമായവരോട് സംസാരിക്കുമ്പോള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുക. മാസ്‌ക് ധരിക്കുക.

കുട്ടികള്‍ക്കായുള്ള പ്രത്യേക ശ്രദ്ധ

· ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നല്‍കാനോ മറ്റുള്ളവരെ അനുവദിക്കരുത്.
· ആളുകള്‍ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ടുപോവാതിരിക്കുക.
· മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പുറത്ത് പോവാതിരിക്കുക. കുട്ടികളുമായുള്ള കുടുംബ സന്ദര്‍ശനം, വിരുന്ന്‌പോക്ക് തുടങ്ങിയവ ഒഴിവാക്കണം.
· കുട്ടികളുമായി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കുട്ടികള്‍ക്ക്  എന്തെങ്കിലും അസുഖം ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോവുക.
· നൂല്‍കെട്ട്, പേരിടല്‍ തുടങ്ങിയ ചടങ്ങുകള്‍ പരമാവധി ഒഴിവാക്കണം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷണം നല്‍കണം.
· കുഞ്ഞുകൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക. ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയ എന്തു വാങ്ങിയാലും സാനിറ്റൈസ് ചെയ്ത ശേഷം, കൈ കഴുകിയിട്ട് മാത്രം കുട്ടികള്‍ക്ക് നല്‍കണം.