* ഒരു ലക്ഷത്തിലേറെ പരാതികള്‍ ; വനിതകള്‍ക്ക് കരുത്തായി ഹെല്‍പ്‌ലൈന്‍
ഒരു ലക്ഷത്തിലേറെ പരാതികളുമായി വനിതാ വികസന കോര്‍പറേഷന്‍ മിത്ര 181 വനിതാ ഹെല്‍പ് ലൈന് ഒരു വയസ്സ് പൂര്‍ത്തിയാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും മറ്റു പീഡനങ്ങള്‍ക്കുമെതിരെ കരുതലാവാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 നാണ് മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ടെക്‌നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനില്‍ 14 ജീവനക്കാര്‍ മൂന്ന് ഷിഫ്റ്റുകളിലാണ് 24 മണിക്കൂറും സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കുന്ന്. ശരാശരി മൂന്നുറു പരാതികള്‍ ദിനംപ്രതി ലഭിച്ചിരുന്നു. 250 പരാതികള്‍ പകല്‍ സമയത്തും 50 പരാതികള്‍ രാത്രികാലത്തുമാണ് ലഭിച്ചത്.
വനിതകള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച 19,902 അന്വേഷണങ്ങള്‍ ലഭിച്ചു. 5619 അന്വേഷണങ്ങളില്‍ വിവരങ്ങള്‍ നല്‍കി. 5004 കേസുകളില്‍ പോലീസ് ഇടപെടലും അടിയന്തിര നടപടികളും സാധ്യമാക്കി. 9279 കേന്ദ്രങ്ങളില്‍ ലീഗല്‍, മെഡിക്കല്‍, കൗണ്‍സലിംഗ് സഹായങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
മിത്ര 181 വനിതാ ഹെല്‍പ്പ് ലൈനിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകരെ വനിതാ, ശിശുക്ഷേമ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സധൈര്യം മുന്നേറാന്‍ മിത്ര 181 വനിതാ ഹെല്‍പ്പ്‌ലൈന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.