പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിച്ചാണ് സരസ് മേള നടത്തുന്നത്. ജില്ലാ ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ചേർന്നാണ് സരസ് മേളയെ പ്ലാസ്റ്റിക് മുക്ത മേളയാക്കുന്നത്. അലങ്കാരങ്ങൾ, ബോർഡുകൾ, ബാനറുകൾ, കവാടം എന്നിവയ്ക്ക് പ്ലാസ്റ്റിക്കിന് പകരം തുണി, കടലാസ്, പേപ്പർ, ഓല, ചിരട്ട, ചാക്ക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാളുകളിൽ നിന്നും തുണി-പേപ്പർ ബാഗുകളിലാണ് ഉത്പ്പന്നങ്ങൾ നൽകുന്നത്.
ഏറ്റവും കൂടുതൽ ജനങ്ങളെത്തുന്ന ഫുഡ് കോർട്ടിൽ ഡിസ്പോസിബ്ൾ പ്‌ളേറ്റുകളും പേപ്പർ കപ്പുകളും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പുനരുപയോഗിക്കാൻ കഴിയുന്ന ഫൈബർ, സെറാമിക് പ്‌ളേറ്റുകളിലും സ്റ്റീൽ ഗ്ലാസുകളിലുമാണ് ഭക്ഷണം വിളമ്പുന്നത്. മേളയിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മുളയിൽ നിർമിച്ച കുട്ടകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹരിത സേനാംഗങ്ങൾ ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരം തിരിക്കും. അജൈവ മാലിന്യങ്ങൾ നഗരസഭ ശേഖരിച്ച് സംസ്‌കരിക്കും. ജൈവ മാലിന്യങ്ങൾ പട്ടാമ്പിയിലുള്ള പന്നി ഫാമിന് നൽകും. ഹരിത ചട്ടം പാലിക്കുന്നതിനായി വോളന്റിയർമാർ സന്ദർശകർക്ക് ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ഹരിത സേനാംഗങ്ങൾ കൃത്യമായ ഇടവേളകളിൽ സ്റ്റാളുകൾ അടിച്ച് വൃത്തിയാക്കും. ആയിരങ്ങൾ എത്തുന്ന മേളയിൽ എല്ലാ ദിവസവും അന്നത്തെ മാലിന്യങ്ങൾ പൂർണ്ണമായും സംസ്‌കരിച്ചതിന് ശേഷമാണ് ശുചീകരണ പ്രവർത്തനം അവസാനിക്കുന്നത്.
