സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടിലെ ദലിത്-പിന്നാക്ക സംഘടനകളുടെ അഭിനന്ദനം.
ആദി തമിളര്‍ കക്ഷി, അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്, സമൂഹനീതി കക്ഷി എന്നീ സംഘടനകളുടെ നേതാക്കള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് അനുമോദനമറിയിച്ചു. ആദി തമിളര്‍ കക്ഷി മുഖ്യമന്ത്രിക്ക് സോഷ്യല്‍ ജസ്റ്റിസ് ഫൈറ്റര്‍ അവാര്‍ഡും സമ്മാനിച്ചു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിതരെ പൂജാരിമാരായി നിയമിക്കാനുളള തീരുമാനവും അഴുക്കുചാല്‍ വൃത്തിയാക്കുന്നതിന് ‘ബാന്‍ഡിക്കൂട്ട്’ എന്ന യന്ത്രം വികസിപ്പിച്ചെടുത്തതും ആദിവാസികള്‍ക്കും ദളിതര്‍ക്കും ഭൂമി വിതരണം ചെയ്യുന്നതും സര്‍ക്കാരിന് അധഃസ്ഥിതരോടുളള ആഭിമുഖ്യവും കരുതലുമാണ് വ്യക്തമാക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. മാന്‍ഹോളില്‍ ഇറങ്ങാതെ യന്ത്രമുപയോഗിച്ച് അഴുക്കുചാല്‍ വൃത്തിയാക്കാനുളള തീരുമാനം രാജ്യത്തിനാകെ മാതൃകയാണ്.
സി.വെണ്‍മണി (ആദി തമിളര്‍ കക്ഷി), യു.കെ. ശിവജ്ഞാനം, ആറുച്ചാമി (അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്), എന്‍. പനീര്‍ശെല്‍വം (സമൂഹനീതി കക്ഷി) തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.