കേരളത്തിലെ മുഴുവന് ജനങ്ങള്ക്കും അര്ഹതപ്പെട്ട അളവില് ഭക്ഷ്യധാന്യം കൃത്യമായി ലഭ്യമാക്കാൻ സര്ക്കാറിന് സാധിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് പറഞ്ഞു. സംസ്ഥാന സിവില് സപ്ലൈസ് കോര്പറേഷന് എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന മാവേലി സ്‌റ്റോറിന്റെ ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിലക്കയറ്റം ഇല്ലാത്ത നാളുകൾ സമ്മാനിക്കുമെന്ന വാഗ്ദാനം സർക്കാർ നിറവേറ്റി. ഉൽപ്പന്നങ്ങൾക്ക് വില കൂടാതെ പിടിച്ചുനിർത്താൻ സാധിച്ചു. പൊതുവിതരണ രംഗം സുതാര്യമാക്കാന് സമര്പ്പിതമായ പ്രവര്ത്തനമാണ് സർക്കാർ നടത്തിയത്. സംസ്ഥാനത്ത് പട്ടിണി നിർമാർജനം ചെയ്യുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്തും ഇതിന് മുൻതൂക്കം നൽകി കരുതലോടെയാണ് പ്രവർത്തിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായ സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും നവീകരിച്ച് എല്ലാ ഉപഭോക്തൃ വസ്തുക്കളും ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇനി എട്ട് പഞ്ചായത്തില് മാത്രമേ സപ്ലൈകോ ഔട്ട്‌ലെറ്റ് തുടങ്ങാനുള്ളൂ. അത് ഉടനെ ആരംഭിക്കും. പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി അധ്യക്ഷത വഹിച്ചു. സപ്ലൈകോ ജനറല് മാനേജര് ആര്. രാഹുല്, എരുത്തെമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പൊൻരാജ്, വൈസ് പ്രസിഡന്റ് കെ.കവിത, പാലക്കാട് സപ്ലൈകോ ഡിപ്പോ മാനേജർ പി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.