തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും കൈമാറി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിത ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടർമാരും ഉറപ്പുവരുത്തേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദ്ദേശിച്ചു.
പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കി പകരം പുനരുപയോഗ സാധ്യതയുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചാണ് കമ്മീഷൻ സർക്കുലർ പുറത്തിറക്കിയത്. പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞുചേരുന്നതും പുനഃചംക്രമണം ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് നിർമ്മിത പേപ്പറുകൾ, നൂലുകൾ, റിബ്ബണുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കൾകൊണ്ടുണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. തിരഞ്ഞെുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളി എത്തലീൻ തുടങ്ങിയ പ്രകൃതി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കേണ്ടതാണ്.
വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്‌റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കണം. പോളിംഗ് സ്‌റ്റേഷനുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് വോട്ടെണ്ണൽ ദിവസങ്ങളിൽ പഴയതും ഉപയോഗ ശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കൾ വെവ്വേറെ നിക്ഷേപിക്കുന്നതിന് ഓരോ ക്യാരിബാഗുകൾ വീതം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ ഉപയോഗിച്ച ബയോമെഡിക്കൽ വേസ്റ്റുകളിൽ മാസ്‌ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ തന്നെ അതാത് സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുകയോ പുനഃചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയോ ചെയ്യണം. ഇവ നീക്കം ചെയ്തില്ലെങ്കിൽ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുന്നതിനോ പുനഃചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുന്നതിനോ നടപടികൾ സ്വീകരിക്കേണ്ടതും ഇതിന്റെ ചെലവ് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കേണ്ടതുമാണ്.