ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍.
കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പൊതു നിരീക്ഷകന്‍ രാജേഷ് രവീന്ദ്രന്റെ സാന്നിധ്യത്തിലാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡിന് കളക്ടേറ്റില്‍ അപേക്ഷ സമര്‍പ്പിപ്പിക്കാനുള്ളവര്‍ ഉടന്‍ തന്നെ അപേക്ഷ നല്കി കാര്‍ഡ് വാങ്ങേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രചരണ വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാണ്. പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പ്രചരണത്തില്‍ വ്യക്തിഹത്യ പാടില്ല, ജാതി, മത, സമുദായ വിഷയങ്ങളിലൂന്നി വോട്ടു ചോദിക്കരുത്. ചെലവു കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കണം. പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്നും പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് നിഷ്പക്ഷവും സമാധാനപരവും സുരക്ഷിതവും ആരോഗ്യകരം ആയിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലയിലെ പൊതുനിരീക്ഷകന്‍ രാജേഷ് രവീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങളും കോവിഡ് മാനദണ്ഡങ്ങളും ഹരിത പെരുമാറ്റച്ചട്ടവും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണ പ്രവര്‍ത്തനവേളയില്‍ ട്രാഫിക് ലംഘനം പാടില്ലെന്നും യോഗങ്ങള്‍ക്കും പ്രചരണത്തിനും പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസാമി പറഞ്ഞു.ജില്ലയില്‍ കോവിഡ് കേസ് കൂടി വരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡി എം ഒ ഡോ.എന്‍. പ്രിയ പറഞ്ഞു.

വോട്ടര്‍മാരുമായി രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം, ഷേക്ക് ഹാന്റ്, ബൊക്ക, ഹാരം തുടങ്ങിയവ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ഡിഎംഒ പറഞ്ഞു.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സാജന്‍.വി.കുര്യാക്കോസ്, ചെലവ് നിരീക്ഷകന്‍ എസ്.ഡി.ഫെറോള്‍ഡ് സേവ്യര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.