സ്പെഷ്യൽ ബാലറ്റ് പേപ്പറുകൾ നേരിട്ട് വിതരണം ചെയ്യുന്നതിന് സ്പെഷ്യൽ പോളിംഗ് ടീമിനെ നിയമിക്കുമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.

കൊവിഡ് പോസിറ്റീവ്, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്ക് സ്പെഷ്യൽ വോട്ടർമാർ എന്ന വിഭാഗത്തിൽ പെടുത്തി തപാൽ വോട്ട് അവകാശം വിനിയോഗിക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവരുടെ തപാൽ വോട്ടുകൾ വോട്ടർമാർക്ക് അവരവരുടെ വാർഡിലേക്ക് അല്ലെങ്കിൽ ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് സൗകര്യപ്രദമായ മേഖല തിരിച്ച് സ്പെഷ്യൽ ടീമിനെ സജ്ജമാക്കും. ഇപ്രകാരം രൂപീകരിക്കുന്ന പോളിംഗ് ടീമിൽ ഒരു സ്പെഷ്യൽ പോളിംഗ് ഓഫീസറും, ഒരു സ്പെഷ്യൽ പോളിംഗ് അസിസ്റ്റന്റും ഉൾപ്പെടുന്നു.

സ്പെഷ്യൽ ബാലറ്റ് പേപ്പറുകളുടെ വിതരണവും, വിനിയോഗവും സുഖമായി പൂർത്തിയാക്കുന്നതിന്
റവന്യൂ ഉദ്യോഗസ്ഥരെ
റിസർവ് ഉദ്യോഗസ്ഥരായി
നിയമിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ, വാല്യുവേഷൻ അസിസ്റ്റൻറ്, ഹെഡ് മിനിസ്റ്റീരിയൽ ഓഫീസർ, ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, റവന്യൂ ഇൻസ്പെക്ടർ,വില്ലേജ് ഓഫീസർ എന്നിവരെ സ്പെഷ്യൽ പോളിംഗ് ഓഫീസർ ആയി നിയമിക്കും. സ്പെഷ്യൽ വില്ലേജ് ഓഫീസർ, സീനിയർ ക്ലർക്ക്, വില്ലേജ് അസിസ്റ്റൻറ്, ക്ലാർക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് എന്നിവരെ സ്പെഷ്യൽ പോളിംഗ് അസിസ്റ്റൻറ്മാരായും നിയമിച്ചിട്ടുണ്ട്.

സ്പെഷ്യൽ പോളിംഗ് ടീമിന് തപാൽ ബാലറ്റ് പേപ്പർ സ്പെഷ്യൽ വോട്ടർമാർക്ക് നേരിട്ട് നൽകുവാൻ സാധിക്കും. കൂടാതെ സ്പെഷ്യൽ വോട്ടർമാർക്ക് തപാൽ ബാലറ്റിനായി അതത് റിട്ടേണിങ് ഓഫീസർമാർക്ക് അപേക്ഷ സമർപ്പിക്കാം. ഇതിനായി സ്പെഷ്യൽ പോളിംഗ് ടീം 19 ഡി ഫോറം സ്പെഷ്യൽ വോട്ടർമാർക്ക് നൽകണം.

ഇപ്രകാരം നിയമിക്കപ്പെടുന്ന സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥൻ പ്രസ്തുത മേഖലയിൽ ജീവനക്കാരനോ താമസക്കാരനോ അല്ലായെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.