തിരുവനന്തപുരം:   ബുറേവി’ചുഴലിക്കാറ്റിന്റെ ആഘാതം തടയുന്നതിന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ്.  ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന ജാഗ്രത മുന്നറിയിപ്പുകളും അടിയന്തര നിര്‍ദേശങ്ങളും ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ മുഖേന എത്രയും വേഗം പ്രാദേശിക ഓഫീസുകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കി.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ദുര്‍ബലമായ മേല്‍ക്കൂരയുള്ളതും അപകടകരമായ അവസ്ഥയിലുള്ളതുമായ വീടുകളെ കണ്ടെത്തി താമസക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിപാര്‍പ്പിക്കും.  ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് മാനദ്ധങ്ങള്‍ പാലിച്ച് സജ്ജീകരിച്ച് അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷണവും, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കും.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യും.  നിയമാനുസൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും.  അപകടകരമായ രീതിയിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ലൈനുകള്‍ എന്നിവ ബലപ്പെടുത്തുന്നതിനായി വൈദ്യുതി ബോര്‍ഡിന്റെയും ദ്രുതകര്‍മ്മ സേനയുടെയും സഹായം സ്വീകരിക്കും.
ദ്രുതകര്‍മ്മ സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അടിയന്തര പ്രതികരണ ടീമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും തദ്ദേശസ്ഥാപനതല ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള സന്നദ്ധ സേവകരെ സജ്ജമാക്കുകയും ചെയ്യും.  അടിയന്തര സാഹചര്യം മറികടക്കുന്നതിന് ഇലക്ട്രിക് കട്ടറുകള്‍, മരംവെട്ടി, കയര്‍, ഇലക്ട്രിക് ജനറേറ്റര്‍, റാന്തലുകള്‍, ഇടത്തരം ജെ.സി.ബികള്‍ എന്നിവ സന്നദ്ധസേവകര്‍ക്ക് ലഭ്യമാക്കും.
മത്സ്യബന്ധനത്തിനായി കടലില്‍പോയിട്ടുള്ള മത്സ്യതൊഴിലാളികളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കും.  ചുഴലിക്കാറ്റ് ആഘാതമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കും.  ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ അവ ക്രോഡീകരിച്ച് റവന്യു പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു.