തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷയൊരുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കുന്നതിന് 19,736 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരിൽ 63 ഡി.വൈ.എസ്.പിമാർ, 316 ഇൻസ്‌പെക്ടർമാർ, 1594 എസ്.ഐ/എ.എസ്.ഐമാർ എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള 17,763 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കൂടാതെ 889 ഹോം ഗാർഡുമാരേയും 4574 സ്‌പെഷ്യൽ പോലീസ് ഓഫീസർമാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ഏത് അത്യാവശ്യഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോൾ ടീമിനെയും 365 ക്രമാസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളിൽ 60 ഓളം പിക്കറ്റ്‌പോസ്റ്റുകൾ ഉണ്ടാകും. വിവിധ സ്ഥലങ്ങളിലായി സ്‌പെഷ്യൽ സ്‌ട്രൈക്കിങ് ഫോഴ്‌സ് ഗ്രൂപ്പുകളെയും നിയോഗിച്ചിട്ടുണ്ട്.
പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുള്ള 1437 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണവും പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.