കൊച്ചി: 2020 ഓടെ റോഡ് അപകടവും അപകട മരണ നിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. 29-ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം 2018 കളമശേരി സെന്റ് പോള്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതിയുടെ വിപുലീകരണം എന്ന നിലയിലാണ് സേഫ് കേരള പദ്ധതിയും നടപ്പാക്കുന്നത്. അടുത്ത ക്യാബിനറ്റ് യോഗത്തില്‍ പദ്ധതിക്ക് അനുമതി നല്‍കും. ശാസ്ത്രീയ പരിശോധനയും ആധുനിക സങ്കേതങ്ങളും ഉപയോഗിച്ച് നിയമലംഘനം കര്‍ശനമായി തടയും. ദേശീയ, സംസ്ഥാന പാതകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് ദേശീയ തലത്തില്‍ തീരുമാനിച്ചിട്ടുണ്ട്. റോഡ് നിയമലംഘനത്തിന് ലൈസന്‍സ് റദ്ദാക്കുന്നവര്‍ മാപ്പപേക്ഷയുമായി സര്‍ക്കാരിനെ സമീപിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
2017 ല്‍ 3470 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4131 പര്‍ മരിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരേക്കാള്‍ കൂടുതല്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നു. ഇതില്‍ 75% പേരും 16 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. നിരവധി യുവാക്കളുടെ ജീവന്‍ റോഡില്‍ പൊലിയുകയും കുടുംബങ്ങള്‍ തീരാവേദനയില്‍ കഴിയുകയും ചെയ്യുന്നുണ്ട്. ഇതിന് മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശാസ്ത്രീയവും വിശാലവുമായ റോഡുകളാണ് നമുക്കാവശ്യം. റോഡില്‍ സാഹസികത കാണിക്കുന്ന യുവാക്കളെ ബോധവത്കരിക്കണം. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമിടുന്നത്. റോഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുന്നതിന് യുവജന സംഘടനകളുടെ സഹായത്തോടെ ബോധവത്കരണം നടത്തും. എയര്‍ വിമുക്തമാകുന്ന എറണാകുളം ജില്ല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മൂവായിരത്തോളം വാഹനങ്ങളാണ് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി 26ന് നോ ഹോണ്‍ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു. നോ ഹോണ്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിന് വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു.
വണ്ടി വേണം റോഡ് വേണ്ട എന്ന സമീപനം മാറണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.വി. തോമസ് എംപി പറഞ്ഞു. മൊബൈല്‍ ടവര്‍, ഗ്യാസ് പൈപ്പ് ലൈന്‍ തുടങ്ങിയ വികസന വിഷയങ്ങളില്‍ തുറന്ന സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അപകട മരണം പൂര്‍ണ്ണമായി ഇല്ലാതാകുന്ന വിഷന്‍ സീറോ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന ജില്ല എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ല തയാറാകണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജ്യോതിലാല്‍ പറഞ്ഞു. പൂജ്യം അപകട മരണം എന്ന യുഎന്‍ ആഹ്വാനം ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ഹോണ്‍ വിമുക്ത ജില്ല പ്രഖ്യാപനവും മന്ത്രി നടത്തി. ഐഎംഎയുടെ നോ ഹോണ്‍ സ്റ്റിക്കര്‍ പ്രകാശനം ഐഎംഎ ഭാരവാഹി ജുനൈദ് റഹ്മാന് നല്‍കി മന്ത്രി നിര്‍വഹിച്ചു. കെഎസ്ആര്‍ടിയുടെ ഡിപ്പോകളിലും സബ് ഡിപ്പോകളിലും ആസ്റ്റര്‍ മെഡ്‌സിറ്റി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപിന്റെ സമ്മതപത്രം ഡോ. ജേക്കബ് ബേബിയും റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ഒരു കോടി സന്ദേശം ഉപഭോക്താക്കളിലെത്തിക്കുന്നതിന്റെ സമ്മതപത്രം ഐഡിയ സെല്ലുലര്‍ കമ്പനി പ്രതിനിധി സുന്ദരേശനും മന്ത്രിക്ക് കൈമാറി. റോഡ് സുരക്ഷ വാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. റോഡ് സുരക്ഷാ സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും വാഹന റാലിയും നടന്നു. റോഡ് സുരക്ഷ കാരിക്കേച്ചര്‍ കെ.വി. തോമസ് എംപി പ്രകാശനം ചെയ്തു.
ഏപ്രില്‍ 23 മുതല്‍ 30 വരെ നടക്കുന്ന ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷ, ജീവന്‍ രക്ഷ എന്ന മുദ്രാവാക്യം ജനങ്ങളിലെത്തിക്കുന്നതിന് നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ & എഡിജിപി കെ. പദ്മകുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജ്യോതിലാല്‍, സെന്റ് പോള്‍സ് കോളേജ് മാനേജര്‍ ഫാദര്‍ ഫെലിക്‌സ് ചക്കാലയ്ക്കല്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.