ആലപ്പുഴ : പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാകലക്ടർ എ അലക്സാണ്ടർ ബീച്ചിൽ സന്ദർശനം നടത്തി. ബീച്ചിൽ തിരക്കേറി വരുന്നതിനാൽ അപകടവും മറ്റും ഒഴിവാക്കുന്നതിനായി ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബീച്ചിലെ ടോയ്‌ലറ്റുകളിൽ ലൈറ്റുകൾ ക്രമീകരിച്ച് അവ പ്രവർത്തനക്ഷമമാക്കാൻ കെഎസ്ഇബി അധികൃതർക്ക് നിർദേശം നൽകി. . രണ്ടു ദിവസത്തേക്ക് മുഴുവൻ സമയം ആംബുലൻസ് സർവീസും ബീച്ചിൽ സജ്ജമാക്കുമെന്ന് കളക്ടർ പറഞ്ഞു. അപായ മുന്നറിയിപ്പായി ഫ്ലാഗും സൈൻ ബോർഡുകളും സ്ഥാപിക്കാനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ കടലിൽ ഇറക്കാതിരിക്കാനും തിരക്ക് നിയന്ത്രിക്കുവാനും ബീച്ചിൽ നിലവിലുള്ള ലൈഫ്ഗാർഡുകൾക്കു പുറമേ ജില്ലാ ഭരണകൂടത്തിന്റെ സ്റ്റാർ സന്നദ്ധ സേനയിൽ നിന്നുള്ള 25 വോളണ്ടിയേഴ്സിനെ കൂടി ബീച്ചിൽ നിയമിക്കുമെന്നും കളക്ടർ പറഞ്ഞു.

ഡി ടി പി സി സെക്രട്ടറി എം. മാലിൻ ജില്ലാ കലക്ടറോടൊപ്പമുണ്ടായിരുന്നു. പുതുവത്സരം പ്രമാണിച്ച് ബീച്ചിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനും തിരക്കു കുറയ്ക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു യോഗവും ജില്ലാകലക്ടർ വിളിച്ചിട്ടുണ്ട്. പുതുവത്സര ത്തോടനുബന്ധിച്ച് ബീച്ചിൽ എത്തുന്ന സന്ദർശകർ സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു