തൃശ്ശൂർ:ലോക്ഡൗണിൽ കുടുങ്ങി കീമോതെറാപ്പിക്കായി യാത്രാ സഹായം തേടിയ ഓമനയ്ക്കും കുടുംബത്തിനും അഗ്നിരക്ഷാ സേന സമ്മാനിക്കുന്നത് സ്വന്തമായൊരു വീടും സ്ഥലവും. ലോക് ഡൗൺ സമയത്ത് കാൻസർ ബാധിതയായ ഓമനയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതിന് പാറളത്ത് നിന്ന് തൃശൂർ മെഡിക്കൽ കോളേജ് വരെ പോകുന്നതിനായി വാഹനങ്ങൾ ലഭ്യമാകാതായപ്പോഴാണ് ഓമനയും കുടുംബവും ഫയർഫോഴ്സിൻ്റെ സഹായം തേടിയത്. ഉടനെ 15 ദിവസത്തെ ആശുപത്രി യാത്രയ്ക്കായി ഫയർ ആൻ്റ് റസ്ക്യു ഓഫീസർ (ഡ്രൈവർ) കെ എൽ എഡ്‌വേർഡ്, സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ പോൾ ഡേവിഡ്, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ നിതിൽ വിൻസെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ ആമ്പുലൻസ് യാത്ര സജ്ജമാക്കുകയായിരുന്നു.

തുടർച്ചയായി കീമോ ചികിത്സയ്ക്ക് കൊണ്ടുപോകാനെത്തിയിരുന്ന ഉദ്യോഗസ്ഥർക്ക് വാടക നൽകാനില്ലാതെയും ചികിത്സയ്ക്ക് പണമില്ലാതെയും ദുരിതമനുഭവിച്ചിരുന്ന നിർദ്ധനരായ ഓമനയുടെയും കുടുംബത്തിൻ്റെയും ദുരിതാവസ്ഥ മനസ്സിലാക്കിയാണ് അഗ്നിരക്ഷാ സേനയുടെ ഇടപെടൽ. തുടർന്ന് കേരള ഫയർ സർവ്വീസ് ഡ്രൈവേഴ്സ് ആൻ്റ് മെക്കാനിക്സ് അസോസിയേഷൻ തൃശൂർ വിഭാഗം കമ്മിറ്റി ഓമനയ്ക്കും കുടുംബത്തിനും വീട് വെച്ച് നൽകാൻ തീരുമാനിച്ചു. വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ പി എ ലാസർ പാറളത്തു തന്നെയുള്ള തൻ്റെ സ്ഥലത്തുനിന്നും മൂന്നു സെൻ്റ് സ്ഥലം വീട് വയ്ക്കുന്നതിനായി വിട്ടു നൽകാൻ തയ്യാറായി. 500 ചതുരശ്ര അടിയിലുള്ള വീടാണ് ഓമനയ്ക്ക് നിർമ്മിച്ച് നൽകുന്നത്. 2011-ൽ വൈദ്യുത ലൈനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) വിനോദ് കുമാറിൻ്റെ പത്താമത് അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് അസോസിയേഷൻ ഇവർക്ക് വീട് വെച്ച് നൽകുന്നത്. വീടിൻ്റെ ശിലാസ്ഥാപനം ഇന്ന് 10 മണിയ്ക്ക് (2021 ജനുവരി 04) നാട്ടിക ഗീതാ ഗോപി എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവ്വഹിക്കും.