തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ കുറ്റമറ്റ രീതിയിൽ പുനർവിചാരണയും തുടർ അന്വേഷണവും നടത്താൻ എല്ലാ സാഹചര്യങ്ങളും സർക്കാർ സൃഷ്ടിക്കുമെന്ന് നിയമവകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകും.
കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്.

സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി കേസിൽ പുനർവിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ക്രിമിനൽ നീതിന്യായ നിർവഹണ ചരിത്രത്തിലെ അപൂർവമായ ഒരു വിധിയാണിത്.
വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന കാര്യത്തിൽ സർക്കാരിന് തുടക്കം മുതൽ നിർബന്ധമുണ്ടായിരുന്നു. പഴുതുകളടച്ചുള്ള ഇടപെടലുകളിലൂടെ കുറ്റവാളികളെ ശിക്ഷിക്കാൻ വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. ഹൈക്കോടതി വിധി ഇക്കാര്യത്തിൽ വലിയ പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 117/2021