എറണാകുളം :ജില്ലയിലെ എല്ലാ കോവിഡ് രോഗികളെയും ടെസ്റ്റിലൂടെ കണ്ടെത്തി ആവശ്യമായ പരിചരണം നൽകുകയെന്ന രീതിയാണ് ജില്ല പിന്തുടരുന്നതെന്ന് ജില്ല കളക്ടർ എസ്.സുഹാസ് വ്യക്തമാക്കി. കോവിഡ് ടെസ്റ്റ് നിരക്ക് പരമാവധി ഉയർത്താനാണ് സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ചെറിയ ലക്ഷണങ്ങളുള്ളവർക്കും ടെസ്റ്റ് ചെയ്യുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെടുക്കാനാണ് ടെസ്റ്റ് നിരക്ക് കൂട്ടിയത്.ജില്ലയിലെ നിലവിലെ
കോവിഡ് നിജസ്ഥിതിയെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മരണ നിരക്കിൻ്റെ കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമായ കേരളത്തിൻ്റെ മരണനിരക്ക് 0.41% ആണ്. അതേ സമയം ജില്ലയിലെ കോവിഡ് മരണനിരക്ക് 0.36 % ആണ്. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ് ജില്ലയിൽ കോവിഡ് മരണനിരക്ക് കുറഞ്ഞിരിക്കാൻ കാരണം.

ജില്ലയിൽ 567 കിടക്കകളുള്ള 7 സി.എഫ്.എൽ.റ്റി.സികളും 386 കിടക്കകളുള്ള 4 സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മാരക രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾക്കായി
സർക്കാർ – സ്വകാര്യ ആശുപത്രികളിലായി ഐ. സി. യു. ബെഡ്, വെൻ്റിലേറ്റർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കോവിഡ് വാക്സിൻ വിതരണവും നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് കുത്തിവെയ്പ്പ് നൽകി കൊണ്ട് 12 കേന്ദ്രങ്ങളിൽ ആരംഭിച്ച വാക്സിനേഷൻ 225 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻഗണനാ ക്രമത്തിൻ്റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ തുടരും. ജില്ലയിലെ നിലവിലെ സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങരുതെന്നും കളക്ടർ കൂട്ടിച്ചേർത്തു.