കേരള ലുക്ക്സ് എഹെഡ് അന്തർദേശീയ കോൺഫറൻസിന് തുടക്കമായി

കേരളം വലിയ പരിവർത്തനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിവീക്ഷണത്തോടെ കേരളം- കേരള ലുക്ക്സ് എഹെഡ് എന്ന പേരിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസും കൂടിയാലോചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതു സാങ്കേതിക വിദ്യകളുടെയും ആശയങ്ങളുടെയും അടിത്തറയിൽ കേരളത്തെ ഒരു യഥാർഥ വിജ്ഞാന സമ്പദ്ഘടനയായി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

മഹാമാരിയിൽ നിന്നുള്ള പാഠങ്ങളിൽനിന്ന് നാം കൂട്ടായ ചിന്തകളിലൂടെ എങ്ങനെ മുന്നോട്ടു നീങ്ങാനാകുമെന്നാണ് നോക്കുന്നത്. ഇതിനായി മികച്ച ആശയങ്ങളും രീതികളും രാജ്യത്തുനിന്നും രാജ്യാന്തരതലങ്ങളിൽനിന്നും ഉൾക്കൊള്ളുന്നുണ്ട്.

ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ നീതി, വികേന്ദ്രീകൃത ഭരണം എന്നിവയിലുണ്ടായ ചരിത്രപരമായ പുരോഗതിയിലൂന്നിയുള്ള വളർച്ചയാണ് ഒരു വശത്ത് കേരളത്തിനുള്ളത്. നമ്മുടെ വിദ്യാസമ്പന്നരും ഉന്നത നൈപുണ്യമുള്ളവരുമായ പൗരൻമാർക്ക് ഗുണപരമായ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. എല്ലാ ജനങ്ങൾക്കും ഗുണപരമായ പുരോഗമനപരവും ആധുനികവുമായ ഒരു സമ്പദ്ഘടന സൃഷ്ടിക്കാൻ നമുക്ക് കഴിയും. ഇതിനായുള്ള മികച്ച ചുവടുവെപ്പാണ് വിവിധ മേഖലയിലെ വിദഗ്ധരുമായി വ്യത്യസ്ത മേഖലകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ സംവാദമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ: സൗമ്യ സ്വാമിനാഥൻ, കൊളമ്പിയ സർവകലാശാല പ്രൊഫസർ പ്രൊഫ: ജോസഫ് ഇ. സ്റ്റിഗ്ളിറ്റ്സ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ: വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത, ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഡോ: വി. വേണു തുടങ്ങിയവർ സംബന്ധിച്ചു.

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഇ-ഗവേണൻസ്, ഉന്നതവിദ്യാഭ്യാസം, വ്യവസായം, വിവരസാങ്കേതികവിദ്യ, നൈപുണ്യവികസനം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട മേഖലകളിലെ കേരളത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ച് കോൺഫറൻസ് ചർച്ച ചെയ്യുന്നുണ്ട്. പ്രാദേശിക സർക്കാരുകൾ, ഫെഡറലിസവും വികസന ധനകാര്യവും എന്നിവ സംബന്ധിച്ച് രണ്ടു പ്രത്യേക സെഷനുകളുമുണ്ട്. മൂന്നിന് കോൺഫറൻസ് സമാപിക്കും.